കണ്ണൂര്‍ പിണറായില്‍ ആർഎസ്എസ് പ്രവര്‍ത്തകനായ രമിത്തിനെ കൊലപ്പടുത്തിയത് രാഷ്ട്രീയ വൈര്യാഗ്യമൂലമെന്ന് കുറ്റപത്രം. പിണറായി ഏരിയാ കമ്മറ്റിയംഗം ഉള്‍പ്പടെ പതിനഞ്ച് പ്രതികളുള്ള കേസിന്റെ കുറ്റപത്രം തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം സമര്‍പ്പിച്ചത്. ആറ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
തൊള്ളായിരം പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘത്തിന്റെ തലവനായ തലശേരി സിഐ. കെ.ഇ.പ്രേമചന്ദ്രൻ തയ്യാറാക്കിയത്. സിപിഎം പ്രവര്‍ത്തകരായ രവീന്ദ്രന്‍, കെ.മോഹനന്‍ എന്നിവരെ കൊലപ്പെടുത്തിയതിന്‍റ പ്രതികാരമാണ് രമിത്തിന്റെ കൊലപാതകത്തിന് കാരണമായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സി.പി.എം ഏരിയാക്കമ്മിറ്റി അംഗം ഉൾപ്പടെ ഒൻപത് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സി.കെ.അഹദ്, കെ.ജിജോയ്, കെ.ജോതിസ് എന്നിവരാണ് ആദ്യ മൂന്ന് പ്രതികൾ. ഇവരാണ് രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞവർഷം ഒക്ടോബർ 12നാണ് കേസിനാസ്പദമായ സംഭവം. ഗർഭിണിയായ സഹോദരിയെ ഡോക്ടറെ കാണിച്ച് വീട്ടിലെത്തിയശേഷം മരുന്ന് വാങ്ങാനായി പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. പിണറായിലെ എക്സൈസ് ഓഫിസിലെ ജീവനക്കാരും നാട്ടുകാരുംചേർന്നാണ് രമിത്തിനെ ആശുപത്രിയിലെത്തിച്ചത്. രമിത്തിന്റെ അമ്മയും സഹോദരിയും കേസിലെ പ്രധാന സാക്ഷികളാണ്. രമിത്തിന്റെ പിതാവും വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടിരുന്നു.