ചലച്ചിത്ര നടനും സ്റ്റേജ് ആർട്ടിസ്റ്റുമായ സാജു നവോദയയെ (പാഷാണം ഷാജി) ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് സ്വദേശികളായ ദേവസി തോമസ് (30), കൃഷ്ണദാസ് (26) എന്നിവരെയാണ് എറണാകുളം അസി. കമ്മിഷണർ കെ. ലാൽജി അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: ഒരു മാസം മുൻപു പാഷാണം ഷാജിയും സംഘവും കാക്കനാട് സ്റ്റേജ് ഷോ അവതരിപ്പിച്ചിരുന്നു. ഇതിൽ സംഘത്തിലൊരാൾ ഷോയിൽ സ്നേക് ഡാൻസ് അവതരിപ്പിച്ചു. ഇതു നിയമവിരുദ്ധമാണെന്നും വന്യജീവികളെ ഉപദ്രവിച്ചതിനെതിരെയുള്ള നിയമം അനുസരിച്ചു കേസു കൊടുക്കുമെന്നും ദേവസി തോമസ് ഷാജിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. അഭിഭാഷകനെന്നു പറഞ്ഞാണു വിളിച്ചത്.
പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഇതേഭീഷണിയുമായി കൃഷ്ണദാസും വിളിച്ചു. കേസ് കൊടുക്കാതിരിക്കാൻ 10 ലക്ഷം രൂപ കൊടുക്കണമെന്നായിരുന്നു ആവശ്യം. ഭീഷണിപ്പെടുത്തിയുള്ള വിളികൾ വർധിച്ചപ്പോൾ ഷാജി അസി. കമ്മിഷണറെ നേരിൽ കണ്ടു പരാതി നൽകി. പണം നൽകാമെന്നു പറഞ്ഞു പ്രതികളെ വിളിച്ചു വരുത്തി പാലാരിവട്ടത്തുവച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാരിവട്ടം പൊലീസ് കേസെടുത്തു. ദേവസി തോമസ് അഭിഭാഷകനാണെന്നു പൊലീസ് പറഞ്ഞു.