തിരുവനന്തപുരം തിരുമലയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന അഞ്ച് ബൈക്കും കാറും തീയിട്ട് നശിപ്പിച്ചു. രാത്രിയിലെത്തിയ സംഘമാണ് വാഹനങ്ങൾ കൂട്ടത്തോടെ അഗ്നിക്കിരയാക്കിയത്. തീപിടിച്ച് വീടിന്റെ ഭിത്തിക്കും കേടുപാടുണ്ടായി.
ബുള്ളറ്റും സ്കൂട്ടറും അടക്കം അഞ്ചു ബൈക്കുകൾ. കൂടാതെ ഒരു കാറും.ഇത്രയും വാഹനങ്ങളാണ് കൂട്ടത്തോടെ കത്തി നശിച്ചത്. തിരുമലയ്ക്ക് സമീപം വേട്ടമുക്കിൽ ആദർശിന്റെ വീട്ടിലാണ് ഇന്നലെ രാത്രി അജ്ഞാതരുടെ ആക്രമണമുണ്ടായത്. ആദർശിന്റെയും മറ്റ് കുടുംബാംഗങ്ങളുടേതുമാണ് ഈ വാഹനങ്ങളെല്ലാം. രാത്രി 12 മണിയോടെയാണ് വീട്ടുമുറ്റത്ത് തീ ഉയരുന്നത് കണ്ടത്. വീട്ടുകാരും അയല്‌ക്കാരുമെല്ലാം ചേർന്ന് തീ അണച്ചെങ്കിലും വാഹനങ്ങൾക്ക് വലിയ തോതിൽ നാശം സംഭവിച്ചിരുന്നു.
വാഹനത്തിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറിലേക്കും ഇന്ധന ടാങ്കുകളിലേയ്ക്കും തീ പടരാത്തത് വന്‍ ദുരന്തം ഒഴിവാക്കി. ബൈക്കില്‍ ഉണ്ടായ ചെറിയ പൊട്ടിത്തെറിയെ തുടര്‍ന്ന്്‍ വീടിന്റെ ഭിത്തിയില്‍ വിള്ളലുകളുണ്ടായി. പൊലീസും ഫോറന്‍സിക് വിദഗ്ധരുമെത്തി തെളിവെടുപ്പു നടത്തി. സംശയം തോന്നിയ രണ്ടുപേരില്‍ നിന്ന് മൊഴിയെടുത്തു. വീട്ടുമുറ്റത്ത് തീ കണ്ടെത്തുന്നതിനു മുന്‍പ് രണ്ടു ബൈക്കുകള്‍ വീടിന്റെ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.