പുണെയിൽ മലയാളി യുവാക്കളെ മർദ്ദിച്ച് അവശരാക്കിയശേഷം സ്വർണവും മൊബൈൽഫോണുകളും കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവംനടന്ന് മൂന്നുദിവസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ഊർജിതമാക്കുന്നത്. അതേസമയം, മർദ്ദനമേറ്റ് ചികിൽസയിൽ കഴിയുന്ന തൊടുപുഴ സ്വദേശി രഞ്ജിത്തിൻറെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. പുണെ എൻഎം വാഡിയ ആശുപത്രിയിൽ ജോലിചെയ്തുവരികായായിരുന്ന തൊടുപുഴ സ്വദേശി രജ്‍ഞിത്ത്, ഹിഞ്ചേവാഡി റൂബി ആശുപത്രിയിൽ ജോലിചെയ്യുന്ന കുന്ദംകുളം സ്വദേശി സുബിൽ എന്നിവരാണ് അക്രമിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നിങ്ങനെ, സുഹൃത്തിൻറെ ഹിഞ്ചേവാഡിയിലുള്ള വീട്ടിൽപോകാൻ ബൈക്കിൽപുറപ്പെട്ട ഇരുവരും വഴിതെറ്റി ചാക്കൻറോഡിലെത്തുന്നു. പിന്നാലെ മറ്റൊരു ബൈക്കിലെത്തിയ മൂന്നുപേരടങ്ങുന്ന സംഘം, ഇരുവരുടേയും മുഖത്ത് പൊടിവിതറി.
ഇതോടെ ഇരുവരും ബൈക്കിൽനിന്ന് വീണു. പിന്നീട് മർദ്ദിച്ച് അവശരാക്കിയശേഷം, മൊബൈൽഫോണുകളും സ്വർണവും സംഘം കവർന്നു. ഇതുവഴിവന്ന മറ്റൊരു യാത്രക്കാരൻ അറിയിച്ചതിനെ തുടർന്ന്, ആംബുലന്‍സിലാണ് മർദനമേറ്റ് അവശരായ രഞ്ജിത്തിനേയും സുബിലിനെയും പിന്നീട് ജഹാംഗിർ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് മാരകമായി പരുക്കേറ്റ രഞ്ജിത്തിനെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. രഞ്ജിത്ത് ഇപ്പോൾ അത്യാഹിതവിഭാഗത്തിലാണ്. സംഭവത്തിൽ നേഴ്സിങ് അസോസിയേഷനും, മലയാളി സമാജം പ്രവർത്തകരും ഇടപെട്ടതോടെയാണ് അന്വേഷണം ഊർജിപ്പെടുത്തിയതായി പൊലീസ് അറിയിച്ചത്. പ്രതികളെ കണ്ടെത്തുന്നതിനായി സംഭവസ്ഥലത്തിന് സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.