രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തി. പുണെയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്. പീഡനത്തിനും കൊലപാതകത്തിനും കേസെടുത്ത പൊലീസ് പ്രതിയെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുണെയ്ക്കടുത്ത് ധയാരി മേഖലയിലെ വീട്ടിൽനിന്നുമാണ് കഴിഞ്ഞദിവസം രണ്ടുവയസുകാരിയെ കാണാതായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്ന് രാവിലെ കുഞ്ഞിന്റെ മൃദദേഹം കണ്ടെത്തുകയായിരുന്നു. വീടിന് 500മീറ്റർ അകലെ ഒരു പാർപ്പിടസമുച്ചയത്തിന് സമീപത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അതിരാവിലെ രണ്ടുവയസുകാരിയുടെ മൃദദേഹം കണ്ടതോടെ പ്രദേശവാസികൾ സംഭവം പൊലീസിലറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാണാതായ കുട്ടിയുടെ മൃദദേഹമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക സ്ഥിരീകരണം. കുഞ്ഞിന്റെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ട്. പീഡനശേഷം കഴുത്ത് ഞെരിച്ച് കൊലചെയ്തു എന്നും പൊലീസ് സ്ഥിരീകരിക്കുന്നു.സിൻഹഗഡ് റോഡ് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രേഖപ്പെടുത്തിയത്. കൊലപാതകം, പീഡനം തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്ത പൊലീസ്, കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പുണെ സ്വർഗേറ്റ് ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ശിവാജി പവ്വാർ അറിയിച്ചു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പിടിയിലായ ആളുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും പൊലീസ് പറഞ്ഞു. കൂലിപ്പണിക്കാരാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കൾ.