പ്രതിയെ അറസ്റ്റ് ചെയ്യാനെന്ന പേരിൽ മലപ്പുറം തിരൂരിൽ അർധരാത്രി പൊലീസ് ഗുണ്ടായിസം. എന്നാൽ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്ന പ്രതിക്ക് കോടതി ജാമ്യം നൽകി.
ജനകീയ പൊലീസിന്റെ മുഖം വികൃതമാക്കുന്ന കാഴ്ചകളാണ് പൂക്കയിലെ അബ്ദുൽ റഷീദിന്റെ വീട്ടിൽ നിന്നുള്ളത്.
മദ്രസയിലേക്ക് പോയ പന്ത്രണ്ടുകാരനെ മർദിച്ചെന്ന കേസിലാണ് പ്രതി പൂക്കയിൽ പുതിയകത്ത് അബ്ദുൽ റഷീദിനെ തേടി പൊലീസെത്തിയത്. രാത്രി പൊലീസിനെ കണ്ട് ഭയന്ന കുടുംബം വാതിൽ തുറക്കാൻ മടിച്ചതോടെ ചവിട്ടിത്തുറക്കാനായി നീക്കം.
മകനെ രാവിലെ പൊലീസ് സ്റ്റഷനിൽ ഹാജരാക്കാമെന്ന് കുടുംബം പറഞ്ഞു നോക്കിയെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. കുടുംബത്തെ ചീത്ത ചീത്ത വിളിച്ചു കൊണ്ടേയിരുന്നു. എല്ലാം നിയമാനുസ്യതമായാണ് ചെയ്യുന്നതെന്ന് ഇടക്കിടെ വിളിച്ചു പറഞ്ഞ പൊലീസ് അയൽക്കാരെ ആട്ടിയോടിച്ചു. മൊബൈൽ ഫോണിൽ പൊലീസ് തന്നെ ദൃശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു. അബ്ദുൽ റഷീദിനെ മുറിയിൽ നിന്ന് വലിച്ചിഴച്ചു കൊണ്ടാണ് സ്റ്റേഷനിലേക്ക് പോയത്. വനിത ഉൾപ്പെട്ട മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ കുടുംബം ആക്രമിച്ചെന്നും കേസിലുണ്ട്. റഷീദിന്റെ ബന്ധുക്കൾ കോടതിക്ക് മുന്നിലും ആക്രമണം നടത്തിയതിന്റെ തെളിവുകൾ നിരത്തി. പ്രതിക്കെതിരെ എഫ്.ഐ.ആറിൻ പറയുന്ന തെളിവുകൾ പൊലീസിന് കോടതിയിൽ സ്ഥാപിക്കാൻ കഴിയാത്തതുകൊണ് അബ്ദുൽ റഷീദിന് കോടതി ജാമ്യം അനുവദിച്ചു.