കോതമംഗലത്തെ വീട്ടമ്മ ഷോജിയുടെ മരണം ദുരൂഹതകളുയര്‍ത്തി ഇപ്പോഴും അവശേഷിക്കുകയാണ്.ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണ കോലാഹലങ്ങളൊക്കെ കഴിഞ്ഞു. ഷോജിയുടെ ഘാതകര്‍ ഇരുളിന്‍റെ മറപിടിച്ച് ജീവിക്കുന്നു. അല്ലെങ്കില്‍ അങ്ങനെ കഴിയാന്‍ അവര്‍ക്ക് ചിലര്‍ അവസരമൊരുക്കുന്നു. അത് ആരൊക്കെയാണ്. പ്രതിക്കൂട്ടിയായ ഭര്‍ത്താവ് ഷാജിക്കുമേല്‍ ഒരു തെളിവുപോലും കണ്ടെത്താന്‍ മാറിമാറിവന്ന പൊലീസിന് കഴിഞ്ഞില്ല. ഇപ്പോള്‍ ഷാജി പറയുന്നു ഷാജിയെ കൊലപാതകിയാക്കാന്‍ ശ്രമിച്ചവര്‍ ആരൊക്കെയാണെന്ന്.ഭാര്യയുടെ കൊലക്കുപിന്നിലെ കറുത്തകൈകളെക്കുറിച്ചും ഷാജി തുറന്നു പറയുകയാണ്. ഷോജി കൊലക്കേസ് ഒരു ഫ്ലാഷ് ബാക്ക്.
2012 ഒാഗസ്റ്റ് എട്ടാം തിയതിയാണ് മാരിപ്പള്ളിയിലെ വീട്ടില്‍ ഷാജിയുടെ ഭാര്യ ഷോജി കൊല്ലപ്പെട്ടത്. കഴുത്തില്‍ ആറുസെന്‍റീമീറ്ററില്‍ അധികം ആഴമുള്ള മുറിവേറ്റിരുന്നു. മൂര്‍ച്ചയേറിയ കത്തിഉപയോഗിച്ചായിരുന്നു കൊലപാതകം. കൊലക്കുപയോഗിച്ച കത്തിയോ പ്രതിയെയോ കണ്ടെത്താന്‍ അഞ്ചുവര്‍ഷം പിന്നിടുമ്പോഴും പൊലിസിന് കഴിഞ്ഞിട്ടില്ല. ആദ്യമണിക്കൂറില്‍ തന്നെ ഷോജിയുടേത് ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്വയം കഴുത്ത് മുറിച്ച് ഷോജി ജീവനൊടുക്കിയതാണെന്ന വിചിത്രവാദം പൊലീസ് അപ്പാടെ വിഴുങ്ങി. പക്ഷേ കഴുത്തുമുറിച്ച കത്തി കിട്ടാതിരുന്നതോടെയാണ് ഷോജിയുടേത് കൊലപാതകമെന്ന ബോധം പൊലീസിന് വന്നത്. ഇതിനിടിയില്‍ ആളുകള്‍ കയറിയിറങ്ങി ലഭിക്കാമായിരുന്ന തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. അവിടെ തുടങ്ങി പൊലീസിന്‍റെ നിരുത്തരവാദപരമായ അന്വേഷണരീതികള്‍.ഷോജിയുടെ ഭര്‍ത്താവ് ഷാജിയെ കസ്റ്റഡിയിലെടുത്ത് കുറ്റം സമ്മതിപ്പിക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കി. നുണപരിധോനക്ക് വിധേയമാക്കി.നീണ്ട പതിനെട്ട് ദിവസം പുറംലോകം കാണിക്കാതെ ചോദ്യം ചെയ്യല്‍.ഷോജിയുടെ കൊലയാളി ഷാജിയാണെന്ന് കൂട്ടിയോജിപ്പിക്കാന്‍ ഒരു തെളിവുപോലും പൊലീസിന് ലഭിച്ചില്ല.മകനെ വിട്ടുകിട്ടണമെന്ന ഷാജിയുടെ പിതാവിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. അതോടെ ഷാജി മോചിതനായി.
പിന്നേയും അന്വേഷണസംഘങ്ങള്‍ മാറിമാറി വന്നു. നീണ്ട ചോദ്യം ചെയ്യലുകള്‍. തെളിവെടുപ്പുകള്‍ എല്ലാം മുറപോലെ നടന്നു. നാട്ടുകാരും അയല്‍വാസികളും ഷാജിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോള്‍ ഷാജി തുറന്നു പറയുന്നു കൊലയാളി അയല്‍വാസി തന്നെ. തന്നെ പ്രതിക്കൂട്ടിലാക്കാന്‍ പൊലീസിന്‍റെ സഹായത്തോടെ കേസ് അട്ടിമറിച്ചതും അയല്‍വാസിയായ ഈ പൊലീസുകാരനാണെന്ന് ഷാജി വെളിപ്പെടുത്തുന്നു. പക്ഷേ അന്വേഷണം ആ വഴിക്കൊന്നും നീങ്ങിയില്ല. ഇവരെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറായില്ലെന്നാണ് ഷാജിയുടെ പരാതി. താനാണ് കൊലപ്പെടുത്തിയതെങ്കില്‍ എന്തെങ്കിലും തെളവ് ശേഖരിക്കാന്‍ പൊലീസിന് കഴിയില്ലേ എന്നും ഷാജി പറയുന്നു.
ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്താന്‍ ഒരു ഭര്‍ത്താവിന് എങ്ങനെ കഴിയുമെന്നും ഷാജി ചോദിക്കുന്നു. ഷാജിയുടെ പ്രായമായ പിതാവും അമ്മയും സമീപത്തെ വീട്ടിലാണ് താമസിക്കുന്നത്. പുതിയതായി നിര്‍മിക്കുന്ന വീട്ടിനൊപ്പം ഒരു ആയുര്‍വേദ ഡിസ്പെന്‍സറിയും ഷോജി നടത്തിയിരുന്നു. മരുമകളെ കൊലപ്പെടുത്തിയതിന്‍റെ പിന്നാലെ മകനെ പ്രതിയാക്കാന്‍ കൂടി അയല്‍വാസി ശ്രമിക്കുന്നതിന്‍റെ രോഷം ഈ പിതാവ് മറച്ചുവെച്ചില്ല.
രണ്ടുമക്കളെ അനാഥമാക്കിയാണ് ഷോജി യാത്രയയത്. അയല്‍വാസികളും പൊലീസുകാരും തെളിവുനശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നെന്നാണ് ഷാജിയുടെ ആരോപണം. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളും ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യവും അയല്‍വാസിക്കുണ്ടായിരുന്നെന്ന് ഷാജി കുറ്റപ്പെടുത്തുന്നു. പക്ഷേ അത് ഭാര്യയുടെ കൊലപാതകത്തിലേക്ക് നീളുമെന്ന് കരുതിയില്ലെന്നും ഷാജി പറയുന്നു.
വീടിന്‍റെ സമീപത്തെല്ലാം വീടുകളുണ്ട്.ആരും അസ്വഭാവികമായി ഒരു ശബ്ദവും കേട്ടില്ല. അതുകൊണ്ടുതന്നെ ഷോജിയെ അറിയാവുന്ന ആരോ ആണ് കൊലപാതകം നടത്തിയതെന്ന് സംശയം ബലപ്പെടുന്നു. മുറിക്കുള്ളില്‍ പായയില്‍ കിടത്തിയ നിലയിലായിരുന്നു ഷോജിയുടെ മൃതദേഹം. രക്തം തളംകെട്ടിയിരുന്നു. പക്ഷേ ഒരു തെളിവുപോലും കണ്ടെത്താന്‍ പരിശോധന നടത്തിയ പൊലീസിന് കഴിഞ്ഞില്ല. ഡോഗ് സ്വാക്വാഡിനെ എത്തിച്ചത് രണ്ടു ദിവസം കഴിഞ്ഞ്. എല്ലാതെളിവുകളും നശിപ്പച്ചത് മനപൂര്‍വമല്ലേ എന്നതാണ് ഷാജിയുടെ സംശയം. പൊലീസ് നായക്കൊപ്പം പോയത് ആരോപണവിധേയനായ അയല്‍വാസിയായ പൊലീസുകാരന്‍. ആളുകളെ വീട്ടിലേക്ക് കയറ്റിവിട്ടതാണെന്നും ഷാജി ആരോപിക്കുന്നു.
മൂവാറ്റുപുഴ റോഡിലെ മാതിരപ്പള്ളി ഗ്രാമം ഇന്ന് അസാമാധാനത്തിലാണ്. പട്ടാപ്പകല്‍ നടന്ന അതിക്രൂരമായ കൊലപാതകം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നത് സ്ത്രീ ജനങ്ങളെ പോലും ആശങ്കപ്പെടുത്തുന്നു. സിബിഐ അന്വേഷണമാണ് ആക്ഷന്‍ കൗണ്‍സിലിന്‍റെ ആവശ്യം.
കൊലപാതകി ആരാണെങ്കിലും ഷോജിക്ക് നീതി ഉറപ്പാക്കേണ്ടത് ഭരണപരമായ ഉത്തരവാദിത്തമാണ.് ലേക്കല്‍ പോലീസിനും ക്രൈംബ്രാഞ്ചിനും കഴിയുന്നില്ലെങ്കില്‍ സിബിഐ തന്നെ വരട്ടെ ഷോജിയുടെ ഘാതകനെ കണ്ടെത്താന്‍.അതിനുള്ള തടസം നീക്കി ഉത്തരവിറക്കാന്‍ ഭരണനേതൃത്വത്തിന് കഴിഞ്ഞേതീരും. ഇല്ലെങ്കില്‍ ഇനിയും ഷോജിമാര്‍ രംഗപ്രവേശനം ചെയ്യും.