ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം മോഷ്ടിക്കുന്ന കംപ്യൂട്ടര്‍ മാൽവെയർ പ്രോഗ്രാം ട്രിക്‌ബോട്ട് നാല്‍പതോളം രാജ്യങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന് മുന്നറിയിപ്പ്. ലാറ്റിനമേരിക്കയിലെ അര്‍ജന്റീന, ചിലി, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളില്‍ ഈ മാൽവെയർ പണിതുടങ്ങിയെന്നാണ് ഐബിഎമ്മിലെ സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇപ്പോഴും ലാറ്റിനേരിക്കയിലെ ട്രിക്‌ബോട്ട് ബാധിത കംപ്യൂട്ടറുകളുടെ എണ്ണം കുറവാണ്. എന്നാലിത് സൈബര്‍ ക്രിമിനലുകളുടെ രീതിയാണെന്നും ആദ്യഘട്ടത്തിലെ പരീക്ഷണങ്ങള്‍ക്ക് ശേഷം വൈറസ് അതിവേഗത്തില്‍ പടരാനുള്ള സാധ്യത വളരെയധികമാണെന്നുമാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ട്രിക്‌ബോട്ടിനെ ആദ്യമായി തിരിച്ചറിയുന്നത്. ഏഷ്യയിലേയും ഓസ്‌ട്രേലിയയിലേയും ചില രാജ്യങ്ങള്‍ക്കൊപ്പം യുകെ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളേയും ട്രിക്‌ബോട്ട് ആദ്യഘട്ടത്തില്‍ ബാധിച്ചു.
ബാങ്കുകളില്‍ നിന്നുള്ള ഇമെയിലുകളെന്ന വ്യാജേന അയക്കുന്ന മെയിലുകള്‍ വഴിയാണ് ട്രിക്‌ബോട്ട് പടര്‍ന്നുപിടിച്ചത്. ഇവര്‍ അയക്കുന്ന വെബ് സൈറ്റുകള്‍ തുറക്കുന്ന ഇടപാടുകാര്‍ യൂസര്‍നെയിമും പാസ്‌വേഡും ചോർത്തുന്നതോടെ സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യം സാധിക്കുന്നു. ഇങ്ങനെ സംഘടിപ്പിക്കുന്ന യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് ഇവര്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നത്.