അത്യാസന്നനിലയിലായ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന്റെ വഴി തടഞ്ഞ വാഹനഉടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ആലുവ പൈനാടത്ത് നിര്‍മല്‍ ജോസിനെതിരെയാണ് നടപടി.
ശ്വാസതടസത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞുമായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സിനെ തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയിട്ടിട്ടും കാര്‍ ഡ്രൈവര്‍ കടത്തിവിട്ടിരുന്നില്ല. വാഹനത്തിന്റെ വീഡിയോ അടക്കം മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. നിര്‍മലിനെ ഇന്നലെ വൈകിട്ട് എടത്തല പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ആബുലന്‍സിന് പൈലറ്റ് പോയതെന്ന് ഉടമ ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മല്‍ ജോസ് പൊലീസിന് മൊഴി നല്‍കി.മറ്റു വാഹനങ്ങള്‍ തടസമാകാതിരിക്കാനായിരുന്നു ശ്രമിച്ചതെന്നും ഇയാൾ പറഞ്ഞു.