നമ്പർ പ്ലേറ്റ് മാറ്റി നികുതിവെട്ടിച്ച് കേരളത്തിൽ സർവീസ് നടത്താനെത്തിയ ആഡംബര ബസ് പാലക്കാട് വാളയാറിൽ പിടികൂടിയ സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കി. ബംഗളുരുവിൽ നിന്ന് യാത്രക്കാരുമായി അടൂരിലേക്ക് പോയ കെബിഎസ് ട്രാവൽസിന്റെ ബസാണ് ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. വാഹനം വാളയാർ പൊലീസിന് കൈമാറി.
നാഗലന്റ് റജിസ്ട്രേഷനിലുള്ള കെബിഎസ് ട്രാവൽസിന് കേരളത്തിലേക്ക് സർവീസ് നടത്താൻ നിരവധി ബസുകളുണ്ട്. ഇതിലൊന്നാണ് ഒന്നരലക്ഷം രൂപയുടെ നികുതിവെട്ടിച്ച് കടക്കാൻ ശ്രമിക്കവെ വാളയാറിൽ കുടുങ്ങിയത്. നമ്പർ പ്ളേറ്റിലെ എഴുതിയിരുന്ന നമ്പറും ബസിന്റെ ചേസ് നമ്പറും സൂക്ഷ്മമായി രേഖകൾ സഹിതം പരിശോധിച്ചപ്പോൾ നമ്പർപ്ലേറ്റ് മാറ്റിയതാണെന്ന് സ്ഥിരീകരിച്ചു. അതായത് പെർമിറ്റുള്ള മറ്റൊരു ബസിന്റെ നമ്പർ ഉപയോഗിച്ചാണ് ബസ് കർണാടകയിൽ നിന്ന് വാളയാറിലെത്തിയത്. ബംഗളുരുവിൽ നിന്ന് അടൂരിലേക്കായിരുന്നു ബസിന്റെ യാത്ര. സമാനരീതിയിൽ മുൻപും തട്ടിപ്പു നടന്നതായാണ് പ്രാഥമീക നിഗമനം. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന് ബസ് വാളയാർ പൊലീസിന് കൈമാറി.
35 സീറ്റുളള അഡംബര ബസിന്റെ ഉടമ നാഗലന്റ് കൊഹിമ ബി. മാധവേശ്വറാണ്. ദീപാവലി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് നികുതി അടയ്ക്കാത്ത , പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾ കേരളത്തിലേക്ക് യാത്ര ക്രമീകരിക്കുക പതിവാണ്. ഇത് കണക്കിലെടുത്ത് പരിശോധന കർശനമാക്കിയതായി മോട്ടോർവാഹന ഉദ്യോഗസ്ഥർ അറിയിച്ചു.