വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി രണ്ടു വര്‍ഷം കൂടെ താമസിപ്പിച്ച ശേഷം യുവതിയെ ഉപേക്ഷിച്ചതായി പരാതി. നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നതായി തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നു.
രണ്ടു കൊല്ലം മുൻപാണ് വിദേശത്ത് ജോലി ശരിയാക്കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് യുവതിയെ തൃശൂർ വാടാനപ്പിള്ളി സ്വദേശി കമറുദ്ദീൻ വിദേശത്തേക്ക് കൊണ്ടുപോയത്. ഖത്തറിലെത്തിയ ശേഷം വിവാഹം ചെയ്യാമെന്ന് പറഞ്ഞെങ്കിലും കുറച്ച് കാലം ഒരുമിച്ച് കഴിഞ്ഞ ശേഷം നാട്ടിലേക്ക് തിരിച്ചയച്ചു. മറ്റൊരു ഭാര്യയും മക്കളുമുള്ള കമറുദ്ദീന്‍ വഞ്ചിച്ചെന്നാണ് യുവതിയുടെ ആരോപണം. നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി.
ഒല്ലൂർ പൊലീസിൽ നാല് മാസം മുൻപ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം ലഭിച്ച ശേഷമാണ് കമറുദ്ദീനുമായി യുവതി അടുപ്പത്തിലായത്. ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുമുണ്ട്. അകന്ന ബന്ധുവിന്‍റെ വീട്ടിലാണ് യുവതിയും മക്കളും ഇപ്പോൾ കഴിയുന്നത്.