ഹരിയാന ഗായിക ഹർഷിത ദഹിയയുടെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ നേതാവായ സഹോദരീ ഭർത്താവാണെന്ന സംശയം ബലപ്പെടുന്നു. ഇക്കാര്യം ആരോപിച്ച് ഹർഷിതയുടെ സഹോദരി ലത രംഗത്തെത്തി. അതിനിടെ, ഗായികയുടെ മൃതദേഹത്തിൽ നിന്ന് ഏഴ് വെടിയുണ്ടകൾ കണ്ടെത്തി.
ഹരിയാനയുടെ തനത് ഗാനങ്ങൾ ആലപിച്ച് പ്രശസ്തയായ ഹർഷിത ദഹിയ, തനിക്ക് വധഭീഷണിയുണ്ടെന്ന്കാട്ടി യുട്യൂബ് വീഡിയോ പുറത്തുവിട്ടിരുന്നു.
ചൊവ്വാഴ്ച രാത്രി പാനിപത്തിലെ സംഗീതപരിപാടിക്ക് ശേഷം ഡൽഹിയിലെ വീട്ടിലേക്ക് മടങ്ങവേയാണ് അജ്ഞാതസംഘം കാർ തടഞ്ഞുനിർത്തി ഗായികയെ വെടിവച്ച് കൊലപ്പെടുത്തിയത്. തലയ്ക്കും കഴുത്തിനും നേർക്ക് അക്രമികൾ നിറയൊഴിച്ചു. ഹർഷിത സംഭവസ്ഥലത്തുതന്നെ മരിച്ചു.
പോസ്റ്റ്മോർട്ടത്തിൽ ഏഴ് വെടിയുണ്ടകൾ കണ്ടെത്തി. ഇതിനിടെയാണ് ഹർഷിതയുടെ സഹോദരി ലത, തന്റെ ഭർത്താവാണ് കൊലപാതകത്തിന് പിന്നില്ലെന്ന് ആരോപിച്ചത്. ഗുണ്ടാ നേതാവായ ദിനേശ്, 2014ൽ ഗായികയെ മാനഭംഗപ്പെടുത്തിയിരുന്നു. ഇവരുടെ അമ്മയെയും കൊലപ്പെടുത്തി. ഇപ്പോൾ തിഹാർ ജയിലിൽ കഴിയുന്ന ദിനേശ്, ഗുരുതര കുറ്റങ്ങൾ ഉൾപ്പെടുന്ന ഒട്ടേറെ കേസുകളിൽ പ്രതിയാണ്.
കൊലപാതകത്തിൽ ഹരിയാന പൊലീസ് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.