മൂന്നാറിലെ ഓട്ടോ ഡ്രൈവർമാരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി തിരുനൽവേലി മണിയുടെ ബന്ധുക്കളുടെ പങ്ക് ഉറപ്പിച്ച് പൊലീസ്. മണിയുടെ അമ്മാവൻ ചെല്ലദുരൈ നൽകിയ ക്വട്ടേഷനാണ് കൊലപാതകമെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തമിഴ്നാട് പൊലീസിന് പുറമെ മൂന്നാർ പൊലീസും സമാന്തര അന്വേഷണം ആരംഭിച്ചു.
മൂന്നാർ എല്ലപ്പെട്ടി എസ്റ്റേറ്റിലെ ഓട്ടോഡ്രവർമാരായ ശരവണൻ, ജോൺ പീറ്റർ എന്നിവർ ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലേക്ക് ഓട്ടം വിളിച്ചശേഷം ബോഡിമെട്ടിന് സമീപം ചുരത്തിൽവെച്ച് ഇരുവരെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. കൊടുംകുറ്റവാളിയും തമിഴ്നാട്ടിലെ ക്വട്ടേഷൻ സംഘാംഗവുമായ തിരുനൽവേലി മണിയാണ് കൃത്യം നടത്തിയത്.
മൂന്ന് ദിവസം കഴിഞ്ഞിട്ടും മണിയെ പിടികൂടാനായില്ല. ഈ സാഹചര്യത്തിലാണ് മൂന്നാർ സിഐ സാംജോസിന്റെ നേതൃത്വത്തിൽ കേരള പൊലീസ് അന്വേഷണം ആരംഭിച്ചത്. വ്യാജമദ്യ വിൽപന നടത്തിയിരുന്ന മണിയുടെ അമ്മാവൻ ചെല്ലദുരൈയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന്റെ സംശയം. ഓണക്കാലത്ത് രഹസ്യവിവരത്തെ തുടർന്ന് രണ്ട തവണ ചെല്ലദുരൈയെ പൊലീസും എക്സൈസും പിടികൂടി ജയിലിലടച്ചു. ഇതിന് പുറമെ മണിയെയും ഒരാഴ്ചമുമ്പ് തമിഴ്നാട് പൊലീസ് എല്ലപ്പെട്ടിയിൽ നിന്ന് പിടികൂടി.
കൊല്ലപ്പെട്ട ജോൺപീറ്ററാണ് രണ്ട് സംഭവങ്ങളിലും പൊലീസിനെ സഹായിച്ചതെന്ന് ചെല്ലദുരൈയ്ക്ക് വിവരം ലഭിച്ചു. ഇത് ചെല്ലദുരൈ മണിയെ അറിയിച്ചു തുടർന്നാണ് മണി ഇരുവരെയും കൊലപ്പെടുത്തുന്നത്. ഇരുവരെയും വകവരുത്തിയ വിവരം മണി ചെല്ലദുരൈയെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. കൊടുംകുറ്റവാളിയായ മണിക്ക് തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയുണ്ട്. കേസിൽ അകപ്പെട്ടാലും എളുപ്പത്തിൽ രക്ഷപ്പെടാമെന്ന് ഉറപ്പുള്ളതിനാലാണ് തമിഴ്നാട്ടിൽ എത്തിച്ച് മണി ഇരുവരെയും കൊലപ്പെടുത്തിയത്. അതിർത്തിയിൽ നിന്ന് ഒന്നരകിലോമീറ്റർ മാത്രം അകലെയാണ് കൊലപാതകം നടന്നത്. ക്വട്ടേഷൻ സംബന്ധിച്ച നിർണായക വിവരങ്ങൾ മൂന്നാർ സിഐ നൽകിയിട്ടും മണിയെ തമിഴ്നാട് പൊലീസ് പിടികൂടാത്തതിനു കാരണം രാഷ്ട്രീയ സമ്മർദ്ദമാണെന്നാണ് സൂചന.