വിദ്യാർഥികൾക്ക് വിദേശജോലി വാഗ്ദാനം ചെയ്ത് നാൽപത് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ് സ്വദേശി തൊടുപുഴ പൊലീസിന്റെ പിടിയിലായി. പണംകൈക്കലാക്കി മുങ്ങിയ പ്രതിയെ മൂന്ന് മാസങ്ങൾക്ക് ശേഷം ഗോവയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ പങ്കാളിയായ മലയാളി വനിതയ്ക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഉത്തർപ്രദേശ് ബിജ്നോർ സ്വദേശി സഹീർ അഹമ്മദിനെയാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ തൊടുപുഴ പൊലീസ് പിടികൂടിയത്. തൊടുപുഴയിലെ സ്വകാര്യ ഐടിഐ യിലെ 35 വിദ്യാർഥികളുടെ പണമാണ് സഹീറിന്റെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘം കൈവശപ്പെടുത്തിയത്. ദില്ലിയിലെ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ പേരിൽ ഐടിഐയിലെത്തിയ സഹീർ ഇന്റർവ്യൂ ചെയ്ത ശേഷം 35 പേരെ ജോലിക്കായി തിരഞ്ഞെടുത്തു. ബഹ്റിനിലെ പ്രമുഖ സ്ഥാപനത്തിലാണ് ജോലിയെന്നും വിശ്വസിപ്പിച്ചു.
ആദ്യ ഘടുവായി ഓരോ വിദ്യാർഥിയിൽ നിന്നും അരലക്ഷം രൂപ വീതം വാങ്ങി. വൈദ്യ പരിശോധനയ്ക്കായി ഉദ്യോഗാർത്ഥികളോട് ദില്ലിയിലെ നിസ്സാമുദ്ദീൻ റെയിൽവേ സ്റ്റേഷനത്തിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തുന്നതിന് അരമണിക്കൂർ മുമ്പ് വരെ സഹീർ വിദ്യാർഥികളെ ഫോണിൽ ബന്ധപ്പെട്ടു. പിന്നീട് മുങ്ങി. തട്ടിപ്പ് മനസിലായ ഐടിഐ ഉടമകളും വിദ്യാർഥികളും തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘം ദില്ലി, ജയ്പൂർ എന്നിവിടങ്ങളിൽ സഹീറിനായി പരിശോധന നടത്തി. ഒടുവിൽ ഗോവയിലെ ആഡംബര ഹോട്ടലിൽ നിന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
സഹീറിന്റെ സുഹൃത്തായ മലയാളി വനിതയാണ് വിദ്യാർഥികളുമായി സംസാരിച്ച് കരാർ ഉറപ്പിച്ചത്. സംഭവത്തിന് ശേഷം ഇവരും ഒളിവിലാണ്. സമാനമായ രീതിയിൽ സംസ്ഥാനത്തിന്റെ വിവിദ ഭാഗങ്ങളിൽ സംഘം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.