വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തൊടുപുഴയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത് ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻ റാക്കറ്റ്. തൊടുപുഴയ്ക്കു സമീപം മുട്ടത്തും വിദ്യാർഥികളിൽ നിന്ന് ഇതേ സംഘത്തിലെ കണ്ണികൾ നാല് ലക്ഷം രൂപ തട്ടിയെടുത്തു. മലയാളി സ്ത്രീകൾ അടങ്ങുന്ന സംഘം സംസ്ഥാനത്തുടനീളം തട്ടിപ്പുകൾ തുടരുന്നതായും പൊലീസ് കണ്ടെത്തി.
ബഹ്റിനിൽ ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴയിലെ സ്വകാര്യ ഐടിഐയിൽ പഠിക്കുന്ന 35 വിദ്യാർഥികളുടെ പണമാണ് സംഘം കവർന്നത്. ഓരോ വിദ്യാർഥിയിൽ നിന്നും അൻപതിനായിരം രൂപവീതം തട്ടിയെടുത്തു. മുട്ടത്തെ മറ്റൊരു ഐടിഐയിലെ നാല് വിദ്യാർഥികളിൽ നിന്ന് ഒരു ലക്ഷം രൂപവീതമാണ തട്ടിയെടുത്തത്. ഇത് പരാതിപ്പെട്ടവരുടെ കഥ. ഇന്നല്ലെങ്കിൽ നാളെ ജോലികിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവർ ഇനിയുമുണ്ട്. തൊടുപുഴയിൽ തട്ടിപ്പ് നടത്തിയ ഉത്തർപ്രദേശ് ബിജ്നോർ സ്വദേശി സഹീർ അഹമ്മദിനെ തൊടുപുഴ പൊലീസ് ഗോവയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടി. ഇയാളുടെ സഹായിയായ മലയാളി വനിതയ്ക്കായി അന്വേഷണം തുടരുകയാണ്.
മുട്ടത്ത് തട്ടിപ്പ് നടത്തിയതും ഒരു വനിതയാണ്. വിദ്യാർഥികൾ പണം നിക്ഷേപിച്ച് അക്കൗണ്ട് ഗോവയിലെ ബാങ്കിലാണെന്നും പൊലീസ് കണ്ടെത്തി. രണ്ട് സംഭവങ്ങളിലും വിദ്യാർഥികളോട് മലയാളത്തിൽ സംസാരിക്കുന്നതും നിർദേശങ്ങൾ നൽകുന്നതും സ്ത്രീകളാണ്. കേരളത്തിലെ മറ്റു ജില്ലകളിലും തട്ടിപ്പ് സംഘത്തിന് കണ്ണികളുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. പിടിയിലായ സഹീർ അഹമ്മദിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഥിരീകരിച്ചത്. ഗോവ പൊലീസിന്റെ സഹായത്തോടെയാണ് സഹീറിനെ പിടികൂടാനായത്. ഏഴ് ഭാഷകൾ അറിയാവുന്ന കരിങ്കുന്നം സ്്റ്റേഷനിലെ പൊലീസുകാരനായ വേണുഗോപാൽ പ്രഭുവാണ് അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചത്. ഗോവയിലെ ആഡംബര ഹോട്ടലാണ് തട്ടിപ്പ് സംഘത്തിന്റെ താവളമെന്നാണ് സൂചന. സഹീർ അഹമ്മദിനെ തേടി ആദ്യം ദില്ലിയിലും ജയ്പൂരിലും പ്രത്യേ അന്വേഷണ സംഘമെത്തി. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാൾ ഗോവയിലുണ്ടെന്ന് സ്ഥിരീകരിച്ചത്.