അടിമാലിയിൽ വീട്ടമ്മയെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗിരോഷിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായുള്ള സംശയത്തെ തുടർന്നാണ് പൊലീസിന്റെ നീക്കം. കൊലപാതകത്തിനു ശേഷം അപ്രത്യക്ഷമായ സെലീനയുടെ മൊബൈൽ ഫോൺ കണ്ടെത്തുകയെന്ന ലക്ഷ്യവും പൊലീസിനുണ്ട്.
ഒക്ടോബർ പത്തിനാണ് പതിനാലാം മൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീന കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തൊടുപുഴ വണ്ടമറ്റം സ്വദേശി ഗിരോഷാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കഴുത്തിൽ മൂന്ന് തവണ കത്തികുത്തിയറിക്കിയ ശേഷവും മരണം ഉറപ്പിക്കാൻ സെലീനയുടെ മാറിടത്തിന്റെ ഒരുഭാഗം പ്രതി അറുത്തെടുത്തു. ഗിരോഷിന്റെ വണ്ടമറ്റത്തെ വീട്ടിൽ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച കത്തിയും ശരീരഭാഗവും പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യുന്നതിനിടെ കൂടുതൽ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടതായി ഗിരോഷ് പൊലീസിനോട് പറഞ്ഞിരുന്നു. ഇതിലെ സത്യാവസ്ഥ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.
ഗിരോഷിന്റെ പരാമർശത്തെ തുടർന്നു തൊടുപുഴയിലെ സ്വകാര്യ ബസുടമയെയും, ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരുടെ ഇടപെടൽ സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചില്ല. ഇവരെ വീണ്ടും വിളിച്ചുവരുത്തി ഗിരോഷിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും. കൊലപാതകത്തിന് ശേഷം സെലീനയുടെ മൊബൈൽഫോണും അപ്രത്യക്ഷമായി. സെലീനയുടെ വീടിന് സമീപത്തു തന്നെ ടവർ ലൊക്കേഷൻ കണ്ടെത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഫോണിൽ നിന്ന് ലഭ്യമാകുമെന്നാണു പൊലീസിന്റെ നിഗമനം. സെലീനയെ കൊലപ്പെടുത്തിയ ശേഷം ഗിരോഷ് തന്നെ ഫോൺ ഒളിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു. അടിമാലി സിഐ പി.കെ. സാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.