സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി. റിപ്പോര്‍ട്ട് നൽകാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം കേസിന്റെ തുടരന്വേഷണം സംബന്ധിച്ച ഉത്തരവ് ഇനിയും വൈകും. എല്ലാ നിയമവശങ്ങളും പരിശോധിച്ചശേഷം മാത്രം ഉത്തരവിറക്കിയാൽ മതിയെന്നാണ് ഉന്നതഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചിട്ടുള്ളത്.
സോളർറിപ്പോർട്ട് വേണമെന്ന് ഉമ്മൻചാണ്ടിയും നൽകാനാവില്ലെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ , പ്രശ്നം നിയമപോരാട്ടത്തിലേക്ക് നീങ്ങി.. നിയമസഭയിൽവെക്കാതെ , റിപ്പോർട്ട് പരസ്യമാക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ,തനിക്കെതിരെ എങ്ങിനെ ക്രിമിനൽ കേസെടുക്കുമെന്നാണ് ഉമ്മൻചാണ്ടിയുടെ മറുചോദ്യം. സർക്കാർ തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവുമാണ്. പൗരൻ എന്നനിലയിലുള്ള തന്റെ അവകാശങ്ങളുടെ നിഷേധവുമാണ് ഈ തീരുമാനമെന്നും ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽവ്യക്തമാക്കുന്നു. എന്നാൽ റിപ്പോർട്ടിൻമേൽയാതൊരു പ്രതികാരനടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിപറയുന്നു.
കമ്മിഷനെ നിയമിച്ചത് മുൻസർക്കാരാണ്. ചട്ടപ്രകാരം ആറുമാസത്തിനകം റിപ്പോർട്ട് നിയമസഭയിൽവെക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.ഇതോടെ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കൾ ഹൈക്കോടതിയെ സമീപിച്ചേക്കും. പ്രശനം കോടതിയിലെത്തുമെന്ന് ഉറപ്പാതോടെ ജാഗ്രതയോടെയാണ് സർക്കാർ നീക്കം. നിയമപരമായ പരിശോധനകൾ നടത്താതെ തിരക്കിട്ട് ഉത്തരവിറക്കിയാൽ കോടതിയിൽ തിരിച്ചടിയുണ്ടായേക്കുമെന്ന് ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറിയും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് എ.ജിയുടെ ഉപദേശം വീണ്ടും തേടാൻ തീരുമാനിച്ചത്. അന്വേഷണതലവനെയടക്കം മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അന്വേഷണം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങാൻ വൈകുമെന്ന്് ഇതോടെ ഉറപ്പായി.