അമ്മയ്ക്കൊപ്പം താമസിച്ചിരുന്നയാൾ ലൈംഗികമായി പീഡിപ്പിച്ചെന്ന ഏഴ് വയസുകാരിയുടെ പരാതിയിൽ വീട്ടമ്മയെയും യുവാവിനെയും പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ടയാൾക്കൊപ്പം നാടുവിട്ട കോഴിക്കോട് സ്വദേശിനിയെയും കൂടെ ഉണ്ടായിരുന്ന കൊല്ലം സ്വദേശി അജിത്തിനെയുമാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വേളാങ്കണ്ണിയിൽ നിന്നാണ് ഇവർ പിടിയിലായത്.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടു. രാപകൽ വ്യത്യാസമില്ലാതെ ഫോൺവിളി തുടർന്നു. സൗഹൃദം പിന്നീട് പ്രണയമായി. അജിത്തും വീട്ടമ്മയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. തൃശൂരിലെ സുരക്ഷാ ഉദ്യോഗസ്ഥ ജോലിയ്ക്ക് അവധി നൽകി അജിത്ത് പലപ്പോഴായി കോഴിക്കോട്ടെ യുവതിയുടെ വീട്ടിലെത്തി സ്വകാര്യമായി കണ്ടു. നിസഹായത ആവർത്തിച്ച് അറിയിച്ച് അജിത്ത് മൂന്ന് ലക്ഷത്തിലധികം രൂപയും സ്വർണവും സ്വന്തമാക്കി . ഭർത്താവിനെയും മൂത്ത മകനെയും ഉപേക്ഷിച്ച് ഏഴുവയസുകാരിയായ മകളെയും കൂട്ടി വീട്ടമ്മ അജിത്തിനൊപ്പം നാടുവിട്ടു. ഇരുപത്തി അഞ്ച് പവൻ സ്വർണവും അക്കൗണ്ടിലെ ലക്ഷങ്ങളും കൈവശപ്പെടുത്തിയായിരുന്നു യാത്ര. നാല് മാസം മുൻപ് നടന്ന തിരോധാനത്തിന് ശേഷം കഴിഞ്ഞദിവസമാണ് ഇവരെ കണ്ടെത്തിയത്.
വേളാങ്കണ്ണിയിലെ താമസത്തിനിടെ അമ്മയോടുള്ള താൽപര്യം അജിത്തിന് പിന്നീട് മകളോടായി. അമ്മയുടെ സാന്നിധ്യത്തിൽ അജിത് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. പിതാവിനൊപ്പം പോകാൻ കുട്ടി താൽപര്യമറിയിച്ചതിനെത്തുടർന്ന് പൊലീസ് അനുമതി നൽകി. രാത്രിയോടെ അജിത്തിന്റെയും വീട്ടമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ചേവായൂർ സി.ഐ കെ.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.