ദുബായ് ∙ മസാജ് പാർലറിൽ ഏഷ്യൻ പുരുഷൻമാരെ സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യാൻ നിർബന്ധിച്ച നാലംഗ സംഘം കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ. സ്ത്രീവേഷത്തിൽ മസാജ് പാർലറിൽ ‘പ്രത്യേക സർവീസുകൾ’ ചെയ്യാനും 26 യുവാക്കളെ നിർബന്ധിച്ചുവെന്ന് പരാതിയുണ്ട്. സംഭവത്തെ മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയാണ് കുവൈത്ത് അന്വേഷിക്കുന്നത്.
നാലംഗസംഘം നിയമവിരുദ്ധമായി പ്രവർത്തനങ്ങളും പീഡനവും നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് കുവൈത്ത് സുരക്ഷാ ഏജൻസികൾ റെയ്ഡ് നടത്തിയത്. തുടർന്നുള്ള പരിശോധനയിൽ ഒരു കുവൈത്ത് പൗരനും രണ്ടു ഏഷ്യൻ പൗരന്മാരും മറ്റൊരു രാജ്യക്കാരനും ചേർന്ന് 26 ഏഷ്യൻ പുരുഷൻമാരെ ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തുകയാണ് വ്യക്തമായെന്ന് കുവൈത്ത് മാധ്യമമായ അൽ റായ് റിപ്പോർട്ട് ചെയ്തു.
മഹ്ബൂല, അബു ഹാലിഫയിലെ വിവിധ മസാജ് പാർലറുകൾ എന്നിവിടങ്ങളിലായാണ് ഇടപാടുകൾ നടന്നിരുന്നത്. അറസ്റ്റിലായവരുടെ ഭീഷണിയെ തുടർന്നും മർദനത്തെ തുടർന്നുമാണ് തങ്ങൾ ഈ പ്രവർത്തിക്ക് വഴങ്ങിയതെന്ന് ഇരകൾ മൊഴി നൽകി. സംഭവിച്ച കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്രൂരമായ മർദനവും ഇടപാടുകാർക്ക് ലൈംഗിക ഉപയോഗത്തിന് വഴങ്ങുകയും മെയ്ക്കപ്പിട്ട് സ്ത്രീകളുടെ വേഷം ധരിച്ച് ജോലി ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും– മോചിതരായവർ പറഞ്ഞുവെന്ന് കുവൈത്ത് മാധ്യമം റിപ്പോർട്ട് ചെയ്തു. കേസിൽ അന്വേഷണം തുടരുകയാണ്.