ഹഖാനി ഭീകരരുടെ തടവിൽകഴിഞ്ഞ അഞ്ചു വർഷം കനേഡിയൻ സ്വദേശി ജോഷ്വ ബോയ്‌ലും കുടുംബവും കടന്നുപോയതു നരകയാതനകളിലൂടെ. തന്റെ പിഞ്ചു മകളെ ഭീകരർ കൊലപ്പെടുത്തിയെന്നും ഭാര്യയെ മാനഭംഗപ്പെടുത്തിയെന്നുമാണു മോചിതരായി കാനഡയിൽ മടങ്ങിയെത്തിയശേഷം ബോയ്‌ലിന്റെ വെളിപ്പെടുത്തൽ.
അഫ്ഗാൻ അതിർത്തിയോടു ചേർന്നുള്ള പാക് മേഖലയിൽനിന്നു കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹത്തെയും അമേരിക്കക്കാരിയായ ഭാര്യ കെയ്റ്റ്‌ലൻ കോൾമാനെയും മൂന്നു മക്കളെയും പാക്ക് സേന രക്ഷപ്പെടുത്തിയത്. കുട്ടികളിലൊരാളുടെ ആരോഗ്യനില മോശമാണ്. 2012ൽ, താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാൻ ഗ്രാമങ്ങളിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിനിടെയാണു തന്നെയും പൂർണഗർഭിണിയായ ഭാര്യയെയും തട്ടിക്കൊണ്ടുപോയതെന്നു ജോഷ്വ ബോയ്ൽ പറയുന്നു.
തടവുകാലത്തിനിടെ ഇവർക്കു നാലു കുട്ടികൾ ജനിച്ചു. നാലാമത്തെ കുഞ്ഞിനെയാണു ഭീകരർ അരുംകൊല ചെയ്തത്. ഭീകരരുമായി കൈകോർത്തുള്ള പദ്ധതികൾ നിരസിച്ചതിന്റെ പ്രതികാരമായിരുന്നു ഇത്. മറ്റു വിശദാംശങ്ങൾ ബോയ്ൽ വെളിപ്പെടുത്തിയില്ല. പതിനഞ്ചാം വയസ്സിൽ അഫ്‌ഗാനിസ്‌ഥാനിൽ യുഎസ് സൈനികനെ കൊലപ്പെടുത്തിയതിന് ഗ്വാണ്ടനാമോയിലെ തടവറയിൽ അടയ്ക്കപ്പെട്ട ഒമർ ഖാദർ, ബോയ്‌ലിന്റെ മുൻഭാര്യ സൈനബിന്റെ സഹോദരനാണ്. ഒമറിന്റെ മോചനത്തിനായുള്ള ക്യാംപെയ്നുകളിൽ ഇദ്ദേഹം സജീവമായിരുന്നു. കഴിഞ്ഞ ദിവസം മോചിതനായശേഷം പാക്കിസ്ഥാനിൽനിന്നു കാനഡയിലേക്കു യുഎസ് വിമാനത്തിൽ യാത്ര ചെയ്യാൻ ബോയ്‌ൽ വിസമ്മതിച്ചെന്നു റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം നിഷേധിച്ചു.
ബന്ദികളുമായി പോയ ഭീകരരുടെ കാറിനെ പിന്തുടർന്നു, ടയറിനു വെടിവച്ചു
ജോഷ്വ ബോയ്‌ലിനെയും കുടുംബത്തെയും ഇക്കഴിഞ്ഞ ദിവസം പാക്ക് സേന രക്ഷപ്പെടുത്തിയത് യുഎസ് ഇന്റലിജൻസ് വിവരം ലഭിച്ചതിനെത്തുടർന്ന്. ബന്ദികളെയും കൊണ്ട് കൊഹാത്ത് പട്ടണത്തിനു സമീപം കുറമിലേക്ക് പോകുകയായിരുന്ന ഭീകരവാഹനത്തെ പിന്തുടർന്ന് ഒടുവിൽ ടയറിനു വെടിവയ്ക്കുകയായിരുന്നു. വണ്ടിയിലുള്ള ബന്ദികളെ കരുതിയാണു ഭീകരർക്കുനേരെ വെടിവയ്പ് ഒഴിവാക്കിയത്. തുടർന്ന്, ഭീകരർ ഇറങ്ങിയോടി രക്ഷപ്പെട്ടു.
പാക്കിസ്ഥാൻ സേനയുടെ രക്ഷാപ്രവർത്തനം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധത്തിലെ നല്ല കാര്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഹഖാനി ഭീകരരെ തുരത്താൻ പാക്കിസ്ഥാൻ ഒന്നും ചെയ്യുന്നില്ലെന്ന് യുഎസ് നേരത്തെ നിരന്തരം ആരോപിച്ചിരുന്നു.