ഡാലസ് (യുഎസ്) ∙ വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ മലയാളി ബാലികയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ വീട്ടിനുള്ളിൽ തന്നെ കൊലപ്പെടുത്തി വാഹനത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചതാവുമെന്നു പൊലീസ് കരുതുന്നു. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിർണായക തെളിവ് ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം അയൽവാസികളോട് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെ 1.6 കോടിയുടെ ജാമ്യത്തിൽ വിട്ടയച്ച വളർത്തച്ഛൻ വെസ്‍ലി മാത്യു (37) കൊലക്കേസിൽ പ്രതിയാകുമെന്നാണു പൊലീസ് നൽകുന്ന സൂചന. താമസിക്കാതെ അറസ്റ്റ് ചെയ്തേക്കും.
ടെക്സസിലെ ഇന്ത്യൻ സമൂഹം ഞെട്ടലിലാണ്. വെസ്‍ലി മാത്യു മറ്റുള്ളവരുമായി അടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നുവെന്നു പരിസരവാസികൾ പറയുന്നു. കുഞ്ഞിനു സംസാര, വളർച്ചാ വൈകല്യങ്ങളുണ്ടായിരുന്നതാകാം കൊലപാതകത്തിനു കാരണമെന്നു പൊലീസ് കരുതുന്നു. ഇയാൾ ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പാൽ കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു കുട്ടിയെ വീടിനു പുറത്തിറക്കി നിർത്തിയെന്നാണ് വെസ്‍ലി മാത്യു പൊലീസിന് ആദ്യം മൊഴി നൽകിയത്. 15 മിനിറ്റിനുശേഷം നോക്കിയപ്പോൾ കാണാതായെന്നും. എറണാകുളം സ്വദേശി വെസ്‌ലി മാത്യുവും ഭാര്യ സിനിയും രണ്ടുവർഷം മുൻപു ദത്തെടുത്ത ഷെറിൻ മാത്യൂസിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുതൽ റിച്ചർഡ്സണിലുള്ള വീട്ടിൽനിന്നു കാണാതായത്. കുട്ടിയെ കാണാതായി അഞ്ചു മണിക്കൂറിനുശേഷമാണു പൊലീസിനെ അറിയിച്ചത്. അതിനാൽ ആദ്യം മുതൽ വെസ്‍ലി മാത്യു പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ദത്തെടുത്തത് കേരളത്തിൽ നിന്നല്ല: സാമൂഹികനീതി വകുപ്പ്
ഡാലസിൽ കാണാതായ കുട്ടിയെ ദത്തെടുത്തതു കൊച്ചിയിൽ നിന്നാണെന്ന വാർത്ത സാമൂഹികനീതി വകുപ്പ് അധികൃതർ നിഷേധിച്ചു. മറ്റേതോ സംസ്ഥാനത്തു നിന്നാകാമെന്നാണു സൂചന.