ഇടുക്കി കട്ടപ്പനയിൽ പ്ലസ്ടു വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കട്ടപ്പന സ്വദേശി ജിനു, സുഹൃത്ത് ജയസൂര്യ എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
കട്ടപ്പനയിലെ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. ബുധനാഴ്ച സ്കൂളിൽ പോയ പെൺകുട്ടി ഏറെ താമസിച്ചാണ് വീട്ടിലെത്തിയത്. കാരണം തിരക്കിയ വീട്ടുകാരോട് ജിനു പീഡിപ്പിച്ച കാര്യം പറഞ്ഞു. ഇതോടെ വീട്ടുകാർ പൊലീസിനെ സമീപിച്ചു. രണ്ട് വർഷമായ ജിനു പീഡിപ്പിക്കുന്നതായി പെൺകുട്ടി കട്ടപ്പന സിഐക്ക് മൊഴി നൽകി. രണ്ട് വർഷം മുമ്പാണ് ജിനുവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ജിനു വീട്ടിലെത്തി പലപ്പോഴായി പീഡിപ്പിച്ചു.
കഴിഞ്ഞ ദിവസം കോളജിലേക്ക് പോകുന്നതിനിടെ ജിനു പെൺകുട്ടിയെ തടഞ്ഞു നിർത്തി. ബലംപ്രയോഗിച്ച് ഓട്ടോയിൽ കയറ്റി വാഗമണ്ണിലേക്ക് കൊണ്ടുപോയി. ഇവിടെ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി ജിനു പെൺകുട്ടിയെ പീഡിപ്പിച്ചു. രാത്രിയോടെ വീട്ടിൽ ഇറക്കിവിട്ടു സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജിനുവിനെയും സുഹ്യത്ത് ജയസൂര്യയെയും അന്യാർതൊളുവിൽ നിന്ന് പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.