കൊച്ചി ∙ ദുബായ് മനുഷ്യക്കടത്തു റാക്കറ്റ് അഞ്ഞൂറിലധികം മലയാളി യുവതികളെ പെൺവാണിഭ സംഘങ്ങൾക്കു വിറ്റതായി സൂചന. ഷാർജയിലും അജ്മാനിലും കുടുങ്ങിയവരെപ്പറ്റി ഇൗ കേസന്വേഷിച്ച സിബിഐക്കു വിവരം ലഭിച്ചെങ്കിലും തുടരന്വേഷണത്തിനു കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. കടത്തപ്പെട്ടവരിൽ അഞ്ചു വർഷങ്ങൾക്കിടയിൽ രക്ഷപ്പെട്ടു നാട്ടിലെത്തിയതു 12 പേർ. ഇതിൽ സിബിഐക്കു മൊഴി നൽകാൻ ധൈര്യപ്പെട്ടത് എട്ടു പേർ മാത്രം. രക്ഷപ്പെട്ടവർ നൽകിയ വിവരങ്ങൾ ബന്ധപ്പെട്ട എംബസികൾക്കും െകെമാറിയിരുന്നു.
നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്തു കേസിന്റെ അന്വേഷണത്തിലാണു മലയാളി യുവതികളെ വീട്ടുതടങ്കലിലാക്കി പെൺവാണിഭം നടത്തുന്ന റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവതികൾ ഇവരുടെ വലയിൽ പെട്ടിട്ടുണ്ട്. കുറ്റകൃത്യം നടന്നതു വിദേശ രാജ്യത്തായതിനാൽ അന്വേഷണത്തിൽ സിബിഐ ഏറെ പ്രതിസന്ധി നേരിട്ടു. രക്ഷപ്പെട്ടു നാട്ടിലെത്തിയ യുവതികളുടെ മൊഴിയനുസരിച്ചു ഷാർജയിലും അജ്മാനിലും തെളിവെടുപ്പു നടത്താനും മഹസർ തയാറാക്കാനും കഴിഞ്ഞില്ല. സിബിഐ അയച്ചുകൊടുത്ത ചോദ്യാവലിക്കു ദുബായ് പൊലീസ് നൽകിയ മറുപടികളുടെ അടിസ്ഥാനത്തിലാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. വിദേശത്തേക്കു സിബിഐക്കു പ്രവേശനം ലഭിച്ചതു മുഖ്യപ്രതി കെ.വി. സുരേഷിനെ ഏറ്റുവാങ്ങാൻ മാത്രം. കേസിലെ വിദേശ പൗരന്മാരായ കുറ്റവാളികളെക്കുറിച്ചു വിവരം ലഭിച്ചിട്ടും ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാൻ അവസരമുണ്ടായില്ല. കേസിൽ പിടിക്കപ്പെട്ടതു മലയാളികളായ ഇടനിലക്കാർ മാത്രം. പെൺവാണിഭ കേന്ദ്രങ്ങളുടെ യഥാർഥ നടത്തിപ്പുകാരെ വെളിപ്പെടുത്താൻ വിചാരണ നേരിടുന്ന പ്രതികളും തയാറായിട്ടില്ല.
20,000 മുതൽ 25,000 രൂപ വരെ ശമ്പളത്തിൽ വീട്ടുജോലി വാഗ്ദാനം ചെയ്താണ് യുവതികളെ വിദേശത്തേക്കു കടത്തിയത്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പെൺവാണിഭ സംഘത്തിന്റെ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും സിബിഐക്കു വിവരം ലഭിച്ചു. മനുഷ്യക്കടത്ത് ഇപ്പോഴും തുടരുന്നതായി കേസിലെ പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു യുവതിയെ കൈമാറുമ്പോൾ ഏജന്റുമാർക്ക് 50,000 രൂപയാണു കമ്മിഷൻ. ശരിയായ പാസ്പോർട്ട് പോലുമില്ലാത്ത യുവതികളെ കടത്തിയിരുന്നത് വ്യാജ യാത്രാരേഖകൾ വച്ചാണ്. പിടിക്കപ്പെട്ടാൽ വിദേശത്തു ജയിലിൽ കഴിയേണ്ടിവരുന്ന സാഹചര്യം പെൺവാണിഭ സംഘങ്ങളുടെ നിർദേശങ്ങൾക്കു വിധേയരാകാൻ ഇവരെ നിർബന്ധിതരാക്കുകയായിരുന്നു.