തിരുവനന്തപുരം ∙ സംസ്ഥാനത്തു നിന്ന് 16 കാറുകളടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നു വാഹനങ്ങൾ മോഷണം നടത്തുന്ന വൻ സംഘത്തെ ഷാഡോ പൊലീസ് ചെന്നൈയിൽ നിന്നു പിടികൂടി. തമിഴ്നാട് മധുര സ്വദേശി പരമേശ്വരൻ, തിരുച്ചിറപ്പിള്ളി വറനഗേരി ആനന്ദപുരം മേട്ടുതെരുവ് സ്വദേശി തക്കാളി മുബാരക് എന്നു വിളിക്കുന്ന മുഹമ്മദ് മുബാരക് എന്നിവരെയാണു സിറ്റി ഷാഡോ സംഘം അറസ്റ്റ് ചെയ്തത്.
സംഘത്തിൽ ഉൾപ്പെട്ട ദാവൂദിനെ മുംബൈ പൊലീസ് രണ്ടാഴ്ച മുൻപ് പിടികൂടിയിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്നു കമ്മിഷണർ പി.പ്രകാശ് അറിയിച്ചു. സംഘം മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വാഹന മോഷണം നടത്തിയിട്ടുണ്ട്. സിസി ടിവി ദ്യശ്യങ്ങളിൽ നിന്നും അന്യസംസ്ഥാനക്കാരാണു മോഷ്ടാക്കളെന്നു മനസ്സിലാക്കിയ പൊലീസിന്റെ നീക്കമാണ് ഇവരെ കുടുക്കിയത്.
∙ തലസ്ഥാനത്ത് നിന്നു മാത്രം ഏഴു കാറുകൾ
തലസ്ഥാനത്തു നിന്നു മാത്രം ഏഴു കാറുകൾ സംഘം മോഷ്ടിച്ചു. തലസ്ഥാനത്തും തൃശൂരും കഴിഞ്ഞ കുറെ മാസങ്ങളായി സ്വിഫ്റ്റ് കാറുകൾ മോഷണം പോകുന്നതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. തൃശൂരിൽ നിന്നും 13 കാറുകളും പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നായി ഓരോ കാർ വീതവും സംഘം മോഷ്ടിച്ചു. സ്വിഫ്റ്റ് കാറുകൾക്കു തമിഴ്നാട് ഉൾപ്പെടെ സ്ഥലങ്ങളിൽ തുടർ വിൽപനയിൽ നല്ല വില ലഭിക്കുന്നതിനാലാണ് ഈ കാറുകൾ മോഷ്ടിച്ചതെന്നു പൊലീസ് അറിയിച്ചു.
∙ വാഹനം മോഷ്ടിക്കുന്നത് ഇങ്ങനെ:
വാഹനമോഷണത്തിലെ അതിവിദഗ്ധനാണ് പരമേശ്വരൻ. തമിഴ്നാട്ടിലെ കരൂർ, തഞ്ചാവൂർ, ഈറോട്, തിരുച്ചി, ആന്ധ്രയിലെ തിരുപ്പതി, ബെംഗളൂരു എന്നിവിടങ്ങളിൽ മാത്രം ഇയാളുടെ പേരിൽ എഴുപതോളം വാഹനമോഷണക്കേസുകളുണ്ട്. വ്യാജ പേരുകളിലുള്ള അൻപതോളം സിമ്മുകളും മൊബൈൽ ഫോണുകളും ഇയാളിൽ നിന്നു കണ്ടെടുത്തു.
സംഘാംഗങ്ങളുമായി ചെന്നൈയിൽ നിന്നും എത്തുന്ന പരമേശ്വരൻ ഹൈവേകൾ കേന്ദ്രീകരിച്ചു നീങ്ങും.റോഡരികിൽ ആരുടെയും ശ്രദ്ധയിൽപെടാതെ കിടക്കുന്ന വാഹനങ്ങൾക്ക് അടുത്തെത്തി, ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചു സെൻട്രൽ ലോക്ക് കേടുവരുത്തും.
പിന്നെ സൈഡ് ഗ്ലാസുകൾ സ്ക്രൂ ഡൈവർ ഉപയോഗിച്ച് ഇളക്കിമാറ്റും. അതുവഴി അകത്തുകടന്നു വാഹനത്തിന്റെ അലാം ഡിവൈസ് കേടാക്കും. തുടർന്ന് ഇഗ്നിഷ്യൻ സിസ്റ്റം നീക്കം ചെയ്ത ശേഷം ഡ്യൂപ്ലിക്കേറ്റ് കീയുമായി യോജിപ്പിച്ചു പുതിയ ഇഗ്നീഷ്യൻ സംവിധാനം ഘടിപ്പിക്കും. തുടർന്നു കാറിന്റെ സ്റ്റിയറിങ് ലോക്ക് തകർത്തു സ്റ്റാർട്ട് ചെയ്തു വാഹനവുമായി കടക്കും.
∙ ആഡംബര കാറുകളിൽ സഞ്ചാരം
മോഷണത്തിനായി എത്തുന്നത് ആഡംബര കാറുകളിലായിരുന്നതിനാൽ ആരും സംശയിച്ചിരുന്നില്ലെന്നു പൊലീസ്. സ്വിഫ്റ്റ് ഡിസയർ, ഇന്നോവ, ബിഎം ഡബ്ല്യു തുടങ്ങിയവയിലായിരുന്നു പ്രധാനമായും സഞ്ചാരം. മോഷ്ടിച്ച വാഹനങ്ങൾ വിൽപന നടത്തിയതു കൂടുതലും തമിഴ്നാട്ടിലെ ചെന്നൈ സിറ്റി, മധുര, തൃച്ചി, വെയിലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ. തമിഴ്നാട് റജിസ്ട്രേഷൻ രേഖകൾ ഉണ്ടാക്കി നൽകിയായിരുന്നു വിൽപന.
ഇതിനു സാധിക്കാത്ത വാഹനങ്ങൾ പൊളിച്ചു വിൽപനയും നടത്തി. മോഷണം നടത്തുന്നതിന്റെ സാങ്കേതിക വിദ്യ ഇയാൾ മറ്റു സംഘാംഗങ്ങളെ പഠിപ്പിച്ചിട്ടില്ല. പൊലീസ് കേസുകളിൽ പ്രതികളായവരെ കൂടെ കൂട്ടാത്തതും ഇയാളുടെ പ്രത്യേകതയാണെന്നു പൊലീസ് അറിയിച്ചു
∙ഭാര്യ വക്കീൽ.
തലസ്ഥാനത്ത് താമസിച്ചും മോഷണം. മോഷണസംഘത്തിലെ പ്രധാനിയായ പരമേശ്വരന്റെ ഭാര്യ വക്കീലാണെന്നു പൊലീസ് . ഇതിനാൽ നിയമപരമായ നൂലാമാലകളിലൂടെ രക്ഷപ്പെടാനും ഇയാൾ മിടുക്കനാണ്. മോഷണത്തിനായി ഇയാൾ തലസ്ഥാനത്തു താമസിച്ചിട്ടുള്ളതായും പൊലീസ് അറിയിച്ചു