സിനിമയെടുക്കാൻ ഒത്തുചേർന്ന സുഹൃത്തിന്റെ കൈകൊണ്ട് സിനിമക്കഥയെ വെല്ലുംവിധമാണ് സംവിധായകൻ ജയൻ കൊമ്പനാട് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ജോബിയുമായി ചേർന്ന് പുണ്യാളന്റെ നേർച്ചക്കോഴി എന്ന ഹ്രസ്വചിത്രവും സംവിധാനം ചെയ്തിരുന്നു. മദ്യപിച്ചാൽ ജോബി അക്രമകാരിയാകും എന്ന് മറ്റ് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. പെട്ടെന്നുള്ള പ്രകോപനത്തില്‍ ശരീരമാസകലം 27 തവണ കുത്തിയാണ് ജോബി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയത്.
ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായിരുന്ന ജയൻ കൊമ്പനാട് ഇരുപത് ദിവസമായി കോതമംഗലത്തെ ഫ്ളാറ്റിലാണ് താമസം. പുതിയ സിനിമയെടുക്കാൻ ജയൻ ആലോചിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. െടലിഫിലിം രംഗത്ത് സാമ്പത്തികമായി നഷ്ടം നേരിട്ട ജയൻ ജോബിയുമായി ചേർന്ന് പുണ്യാളന്റെ നേർച്ചക്കോഴി എന്ന ഹ്രസ്വചിത്രവും ഒരുക്കിയിരുന്നു. സാമ്പത്തികമായി തകര്‍ന്ന ജയൻ കഴിഞ്ഞ 20 ദിവസത്തോളമായി ജോബിയോടൊപ്പമാണ് താമസം. പതിവുപോലെ ഇന്നലെ രാത്രി ഒത്തുചേര്‍ന്ന ഇരുവരും മദ്യപാനം തുടങ്ങി. കടയില്‍ നിന്ന് വാങ്ങിയ ഇറച്ചി പാകംചെയ്യാന്‍ മറ്റൊരു സുഹൃത്തിനെയും കൂടെക്കൂട്ടി. സുഹൃത്ത് മുറിവിട്ട് പുറത്തിറങ്ങിയപ്പോള്‍ വാടക സംബന്ധിച്ച് ഇരുവരും തർക്കമുണ്ടായതായി പറയുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജോബി ജയനെ തല്ലുകയും ജയൻ കത്തി കൊണ്ട് ജോബിയെ വെട്ടുകയും ചെയ്തു. നെറ്റിയിൽ മുറിവേറ്റ ജോബി കത്തിവാങ്ങി കൊല്ലപ്പെട്ട ജയന്റെ കഴുത്തിൽവെട്ടി. പ്രതിരോധിക്കാൻ ചെന്ന ജയനെ ജോബി പലതവണ കുത്തി. 27 മുറിവ് ജയന്റെ ശരീരത്തിൽ ഉണ്ട്. പിന്നീട് തലമുടിയിൽ പിടിച്ച് കഴുത്തറത്ത് മാറ്റുകയായിരുന്നു.
കൊലയ്ക്ക് ശേഷം ജോബി അതേ ഫ്ലാറ്റിലെ മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയും പുലർച്ചെ കുളി കഴിഞ്ഞ് കോതമംഗലം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയുമായിരുന്നു. പ്രതി ജോബിക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. മദ്യപിച്ചാൽ അക്രമ സ്വഭാവം കാണിക്കുന്ന ജോബി വീട്ടുകാരുമായി പിണങ്ങിയാണ് താമസമെന്ന് പൊലീസ് പറയുന്നു. പ്രതിയെ നാളെ കോതമംഗലം കോടതിയിൽ ഹാജരാക്കും.