എറണാകുളം കോതമംഗലത്ത് മദ്യലഹരിയിൽ സീരിയല്‍ സംവിധായകനെ കൊലപ്പെടുത്തി തലയറുത്തു മാറ്റി. കോതമംഗലം സ്വദേശി ജയൻ കൊമ്പനാടാണ് മരിച്ചത്. കൊലയ്ക്ക് ശേഷം മൃതദേഹത്തോടൊപ്പം അതേ ഫ്ളാറ്റിൽ തന്നെ കിടന്നുറങ്ങിയ ഇയാളുടെ സുഹൃത്ത് പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. സിനിമ സീരിയൽ നിർമാണം ചർച്ച ചെയ്യാനുള്ള ഒത്തുചേരലാണ് കൊലയിൽ കലാശിച്ചത്.
മദ്യപിച്ച് ലക്കു കെട്ടപ്പോൾ ഒപ്പം കഴിഞ്ഞ സുഹൃത്തിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുക. പിന്നെ തലയറുത്തുമാറ്റുക. മൃതദേഹം അടുക്കളയിൽ ഉപേക്ഷിച്ച് അതേ ഫ്ളാറ്റിൽ തന്നെ ഒരു രാത്രി കിടന്നുറങ്ങുക. കേട്ടാൽ നടുങ്ങുന്ന ഈ കുറ്റകൃത്യം കോതമംഗലത്താണ് നടന്നത്. നഗരമധ്യത്തിലെ ഫ്ളാറ്റിൽ നേര്യമംഗലം സ്വദേശി പുതുക്കുന്നേൽ ജോബിയാണ് സുഹൃത്തായ കൊമ്പനാട് സ്വദേശി ജയനെ കൊലപ്പെടുത്തി തലയറുത്തുമാറ്റിയത്. സിനിമ സീരിയൽ നിർമാണം ചർച്ച ചെയ്യാൻ ഇരുപതു ദിവസമായി ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ച് മദ്യപിച്ചു. മദ്യലഹരിയിൽ വാക്കു തർക്കമുണ്ടാകുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ജോബി ജയനെ തല്ലിയതിനെ തുടർന്ന് ജയൽ കയ്യിലിരുന്ന കത്തി കൊണ്ട് ജോബിയുടെ നെറ്റിയിൽ കുത്തി. തുടർന്ന് ജോബി കത്തി പിടിച്ചു വാങ്ങി ജയൻറെ കഴുത്തിന് വെട്ടുകയായിരുന്നു. പിന്നീട് കഴുത്തറത്ത് മാറ്റി.
പലവട്ടം കുത്തേറ്റതിന്റെ പാടുകൾ ജയൻറെ ശരീരത്തുണ്ട്. ഫ്ളാറ്റിൻറെ അടുക്കളയിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ജോബി അടുത്തമുറിയിൽ കിടന്നുറങ്ങുകയും പുലർച്ചെ മദ്യലഹരിമാറിയപ്പോൾ എഴുന്നേറ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയുമായിരുന്നു. കൊലപാതകത്തിന് പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.