ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതിയിലെ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.ജി.പിയെ കണ്ടു. തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ തിങ്കളാഴ്ച സമര്‍പ്പിക്കും. വസ്തു ഇടപാടില്‍ അഭിഭാഷകന് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനാണ് രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി പൊലീസ് ഉദ്യോഗസ്ഥര്‍ വീണ്ടും ചര്‍ച്ച നടത്തി. ചാലക്കുടി രാജീവ് കൊലക്കേസിലെ ഗൂഢാലോചനയുടെ അന്വേഷണമാണ് വീണ്ടും ചര്‍ച്ച ചെയ്തത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സി.പി.ഉദയഭാനുവിന്റെ കൂടി ആവശ്യപ്രകാരമാണ് രാജീവിനെ ബന്ദിയാക്കിയതെന്ന പ്രതികളുടെ മൊഴി ശരിയാണെന്ന് തെളിയിക്കാന്‍ നിരവധി തെളിവുകള്‍ പൊലീസ് ശേഖരിച്ചു. എന്നാല്‍ , തിങ്കളാഴ്ച വരെ അറസ്റ്റ് അരുതെന്ന ഹൈക്കോടതി വിധി പാലിക്കേണ്ടതിനാല്‍ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുന്ന തെളിവുകള്‍ വിലയിരുത്തിയ ശേഷം ഹൈക്കോടതി എന്തു നിര്‍ദ്ദേശം നല്‍കുമെന്നാണ് പൊലീസ് കാത്തിരിക്കുന്നത്.
ഇതുവരെ ആറു പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷകന് വസ്തു ഇടപാടില്‍ നഷ്ടപ്പെട്ട എഴുപതു ലക്ഷം രൂപ തിരിച്ചുപിടിക്കാനാണ് രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇക്കാര്യം, പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്. എന്നാല്‍ , പ്രതികളും അഭിഭാഷകനും തമ്മിലുള്ള ഫോണ്‍ വിളി ഗൂഢാലോചനയായി കാണാനാകില്ലെന്ന കോടതി പരാമര്‍ശം പൊലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യംചെയ്യലിന് ശേഷം വീണ്ടും ജയിലിലേക്കയച്ചു.