കണ്ണൂർ ഇരിട്ടിയിൽ അനധികൃത ചെങ്കൽ പണയിൽ നിന്ന് കല്ല് കടത്താനുപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്തു. റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആറ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങൾ ഇരിട്ടി പൊലീസിന് കൈമാറി.
അനുമതിയില്ലാതെ പത്തേക്കറോളം വരുന്ന സ്ഥലത്താണ് ഖനനം നടത്തിയത്. ഖനനാനുമതിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. ഇതിനിടയിലാണ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്. മൂന്ന് മിനിലോറികളും ടിപ്പറും, വലിയ ലോറിയും മണ്ണുമാന്തിയന്ത്രവും ഇവിടുന്ന് പിടിച്ചെടുത്തു.
പിന്നീട് ഇരിട്ടി പൊലീസിന് ഇവ കൈമാറുകയായിരുന്നു. ഇരിട്ടി തഹസിൽദാർ കെ കെ ദിവാകരന്റെ നിർദ്ദേശത്തെ തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ എം സി സീനത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്താനാണ് റവന്യൂവകുപ്പിന്റെ തീരുമാനം.