രാജ്യന്തര വിപണിയിൽ കോടികൾ വില വരുന്ന ആമകളും മാൻ കൊമ്പുകളുമായി നാലംഗ സംഘം കാസർകോട് പിടിയിൽ. വെള്ളാമകളുൾപ്പെടെ പതിനൊന്ന് ആമകളും, മൂന്ന് മാൻകൊമ്പുകളുമായാണ് സംഘം വനം വകുപ്പിന്റെ പിടിയിലായത്.
സംരക്ഷിത ഇനത്തിൽപ്പെട്ട ആമകളും, മാൻ കൊമ്പുകളും ജില്ല വഴി വിദേശത്തേയക്ക് കടത്തുന്നതായി വനം വകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏറെ നാളത്തെ നിരീക്ഷണങ്ങൾക്ക് ശേഷമാണ് അധികൃതർ പ്രതികൾക്കായി വലവിരിച്ചത്. മൊഗ്രാൽ മായിപ്പാടി റോഡിൽ വച്ച് നാലംഗസംഘത്തെ അറസ്റ്റ് ചെയ്തു. മൊഗ്രാൽ സ്വദേശികളായ മുഹമ്മദ് അബ്ദുല്ല മൊയ്തീൻ, പി.എം. ഖാസിം, കൂഡ്‍ലു സ്വദേശി വി. ഇമാം അലി, മായിപ്പാടി സ്വദേശി എം. കരീം, എന്നിവരാണ് പിടിയിലായത്.ഇവർ സഞ്ചരിച്ച രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. മുംബൈയിലെ ഒരു സംഘത്തിന് കൈമാറാൻ വേണ്ടി കലമാൻ കൊമ്പുകളും ആമകളുമായി സുരക്ഷിത സ്ഥലത്തേക്ക് പോകുന്നതിനിടയിലായിരുന്നു അറസ്റ്റ്.
സംഘത്തിന് ബൈക്കിൽ എസ്കോർട്ട് പോയ രണ്ടുപേർ രക്ഷപ്പെട്ടു. സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട നാല് വെള്ള ആമകളും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. വിദേശരാജ്യങ്ങളിൽ അലങ്കാരത്തിനും ഉത്തരേന്ത്യയിൽ പൂജകൾക്കുമാണ് മാൻ കൊമ്പും ആമകളും ഉപയോഗിക്കുന്നതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. അമേരിക്കയിൽ മാൻ കൊമ്പിനും ആമകൾക്കും നിരവധി ആവശ്യക്കാരാണുളളത്. ഇന്ത്യൻ വിപണിയിൽ പതിനൊന്ന് ലക്ഷം രൂപയാണ് പിടിച്ചെടുത്ത സാധനങ്ങളുടെ മതിപ്പുവില. എന്നൽ വിദേശത്തേക്ക് കടത്തിയാൽ വില കോടികളാണ്. സംഭവത്തിന് പിന്നിൽ വൻ ശൃംഖല ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം.