അച്ഛന്റെ സ്ഥാനത്തു നിൽക്കേണ്ട ഒരാളിൽ നിന്ന് പീഡനശ്രമമുണ്ടായപ്പോൾ അവൾ അതു ചെറുത്തു. തുടർന്ന് അയാളുടെ സാന്നിധ്യമൊഴിവാക്കാൻ വേറെ വീട്ടിലേക്ക് കുടുംബവുമൊത്ത് താമസം മാറി. ഇനിയെങ്കിലും ജീവിതത്തിലേക്കു സന്തോഷത്തിന്റെ നാളുകൾ തിരികെയെത്തിയെന്നു കരുതി സന്തോഷിച്ച അവളെ കാത്തിരുന്നത് കൊടിയ ദുരന്തമായിരുന്നു.
തമിഴ്നാട്ടിലെ സേലത്താണ് സംഭവം. പീഡനം ചെറുത്ത മരുമകളെ കൊന്ന കുറ്റത്തിനാണ് പെരിയസ്വാമി എന്ന 55 വയസ്സുകാരനെ പൊലീസ് തിരയുന്നത്. പെരിയ സ്വാമിയുടെ മകൻ വേൽമുരുഗനും മരുമകൾ അംബികക്കും രണ്ടു കുട്ടികളാണുള്ളത്. സ്വത്ത് ഭാഗം ചെയ്തശേഷം ഇവർ വേവ്വേറ വീടുകളിലാണ് താമസം.
മൂന്നുമാസം മുമ്പ് പെരിയസ്വാമി അംബികയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ഇക്കാര്യം വേൽമുരുകനറിഞ്ഞ് അച്ഛനും മകനും തമ്മിൽ കൈയേറ്റമുണ്ടായിരുന്നു. ഇനി തന്റെ ഭാര്യയോട് മോശമായി പെരുമാറരുതെന്ന താക്കീതും നൽകിയിരുന്നു. അന്നുമുതൽ ഒരു അവസരത്തിനായി കാത്തിരുന്ന പെരിയസ്വാമി അംബിക തനിച്ചുള്ള ദിവസം മനസ്സിലാക്കി അവരുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും അവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.
അംബിക ഉറക്കെ നിലവിളിക്കുകയും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഇരുമ്പു ദണ്ഡുപയോഗിച്ച് അയാൾ അവരുടെ തലയ്ക്കടിച്ചു. വീട്ടിൽ നിന്നും അംബികയുടെ നിലവിളി കേട്ട അയൽക്കാർ പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് രക്തത്തിൽ കുളിച്ചു കിടന്ന അംബികയുടെ ശവശരീരം ആദ്യം കണ്ടത്. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ പെരിയ സ്വാമിക്കു വേണ്ടി ഊർജ്ജിത അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു.