പലഹാരമെന്ന വ്യാജേന ഖത്തറിലേക്കു സുഹൃത്തിന്റെ കയ്യിൽ കഞ്ചാവ് കൊടുത്തയച്ച കേസിലെ പ്രതി 14മാസത്തിനു ശേഷം പൊലീസ് പിടിയില്‍. കൊടിയമ്മ ബൻതിന്റടി ഹൗസിൽ സൂപ്പി(36)യെയാണ് അഡീഷനൽ ബാബു എ.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കബളിപ്പിക്കപ്പെട്ട വിവരം അറിയാതെ ഗൾഫിലേക്കു പോയ കൊടിയമ്മ ഛത്രംപള്ളയിലെ മുഹമ്മദ് ഷെരീഫ് ഖത്തറിലെ ജയിലിലാണ്.
2016ജൂൺ 28ന് ആണ് പലഹാരമെന്ന വ്യാജേന കഞ്ചാവ് കൊടുത്തയച്ചത്. 29നു ഖത്തറിലെ എയർപോർട്ടിൽ പരിശോധനയ്ക്കിടെയാണ് ഷെരീഫ് കസ്റ്റംസിന്റെ പിടിയിലാകുന്നത്. സുഹൃത്തിനു കൊടുക്കാനെന്ന വ്യാജേന നാലു കിലോ കഞ്ചാവാണ് കൊടുത്തയച്ചത്. കസ്റ്റംസിന്റെ പിടിയിലായതിനെ തുടർന്നു യുവാവിനെ പിന്നീട് നാർകോട്ടിക് വിഭാഗത്തിനു കൈമാറുകയായിരുന്നു.
കോടതിവിധിയെത്തുടർന്നു മൂന്നു വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയാണ്. ഒരു സുഹൃത്ത് വന്നു വാങ്ങുമെന്നു പറഞ്ഞാണ് ഷെരീഫിനു പൊതി നൽകിയത്. മൂന്ന് ആളുകൾ ചേർന്നാണ് ഷെരീഫിനെ കുടുക്കിയതെന്നു കാണിച്ച് ഭാര്യ മുംതാസ് കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രണ്ടുപേരെ കൂടി പിടികിട്ടാനുണ്ടെന്നു പൊലീസ് അറിയിച്ചു.