ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു നോയിഡയിലെ ആരുഷി കൊലക്കേസ്. ആരുഷിയെ കൊലപ്പെടുത്തിയത് ആരെന്ന ചോദ്യമായിരുന്നു അന്വേഷണസംഘത്തെ ആദ്യം കുഴച്ചത്. ആരുഷിയെയും ഹേംരാജിനെയും മോശം സാഹചര്യത്തില്‍ കണ്ട പിതാവ് രാജേഷ് തല്‍വാര്‍ രണ്ടുപേരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് പൊലീസ് കണ്ടെത്തി. എന്നാല്‍ ഫൊറന്‍സിക് അടക്കം തെളിവ് ശേഖരിക്കാതെയായിരുന്നു പൊലീസ് ഈ നിഗമനത്തിലെത്തിയത്.
വീട്ടിനുള്ളില്‍ ആരുഷിയേയും ഹേമരാജിനേയും മോശം സാഹചര്യത്തില്‍ കണ്ട രാജേഷ് ഇരുവരുമായി വഴക്കുണ്ടാക്കുകയും ഇരുവരേയും കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ആദ്യം ഹേമരാജിനേയും പിന്നീട് ആരുഷിയേയും കൊലപ്പെടുത്തി. ആരുഷിയുടെ കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കുളളില്‍ രാജേഷ് അറസ്റ്റിലായിരുന്നു. പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ വിവാദമായതോെട അന്നത്ത മുഖ്യമന്ത്രി മായാവതി കേസ് അന്വേഷണം സിബിഐക്ക് വിട്ടു.
സിബിഐയുടെ ആദ്യസംഘത്തിന്‍റെ അന്വേഷണത്തില്‍ തല്‍വാര്‍ ദമ്പതികളുടെ ഡെന്‍റല്‍ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന കൃഷ്ണയെയും സമീപപ്രദേശത്ത് താമസിക്കുന്ന രാജ്കുമാര്‍, വിജയ് മണ്ഡല്‍ എന്നീ വീട്ടുജോലിക്കാരെയും അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ കൃത്യമായ തെളിവില്ലാത്തതിനാല്‍ കോടതി അവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി
2009ല്‍ സിബിഐയുടെ പുതിയ സംഘം കേസ് അന്വേഷണം ആരംഭിച്ചു. ഈസംഘമാണ് മാതാപിതാക്കളുടെ പങ്ക് കണ്ടെത്തിയത്. എന്നാല്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ വിചാരണയ്ക്ക് തയാറായില്ല. എന്നാല്‍ , കോടതി ഈനീക്കം തളളി. വിചാരണയ്ക്ക് ഉത്തരവിട്ട കോടതി, നിലവില്‍ ശേഖരിച്ച തെളിവുകള്‍ പരിഗണിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. 2013 നവംബര്‍ ഇരുപത്തിയാറിന് ഗാസിയാബാദ് സിബിഐ കോടതി ഡോക്ടര്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം വിധിച്ചു. ഗാസിയാബാദ് ദസ്ന ജയിലിലാണ് രണ്ടുപ്രതികളെയും പാര്‍പ്പിച്ചിരിക്കുന്നത്.