കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ യുവതികള്‍ മര്‍ദിച്ച കേസില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണം തുടങ്ങി. യുവതികളുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തി.
സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശ പ്രകാരമാണ് ഓൺലൈൻ ടാക്സി ഡ്രൈവർക്ക് നടുറോഡില്‍ മർദനമേറ്റ സംഭവത്തിൽ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.പി. ഷംസ് അന്വേഷണം ആരംഭിച്ചത്. യുവതികൾ ഡ്രൈവർ ഷെഫീഖിനെതിരെ നൽകിയ പരാതിയും ഷെഫീഖ് യുവതികൾക്കെതിരെ നൽകിയ പരാതിയും അസിസ്റ്റന്റ് കമ്മിഷണർ അന്വേഷിക്കും.
മൂന്ന് യുവതികളുടേയും മൊഴി കഴിഞ്ഞ ദിവസം രേഖപെടുത്തി. ഷെഫീഖിൽ നിന്നും വിശദമായി മൊഴിയെടുത്തു. അതിനിടെ ഡ്രൈവറെ മർദിച്ച യുവതികളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പായിച്ചിറ നവാസ് ഡിജിപിക്ക് പരാതി നൽകി.
കഴിഞ്ഞ മാസം ഇരുപതിനാണ് ഷെഫീഖിന് തിരക്കേറിയ വൈറ്റില ജങ്ഷനിൽ വെച്ച് പട്ടാപ്പകൽ മർദനമേറ്റത്. ഷെഫീഖിനെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്ത പൊലീസ് നടപടി, ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിനിടയാക്കിയിരുന്നു.