കോട്ടയം എരുമേലിയിൽ ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ വനംവകുപ്പിന്റെ പിടിയിൽ. തുടർന്ന് നടത്തിയ പരിശോധനയിൽ ആനക്കൊമ്പുകളും പിടിച്ചെടുത്തു. സംഘത്തിലെ പ്രധാനി ഉദ്യോഗസ്ഥരുടെനേരെ കത്തിവീശിയശേഷം ഓടിരക്ഷപെട്ടു.
അഞ്ച് ലക്ഷംരൂപയ്ക്ക് കച്ചവടം ഉറപ്പിച്ചശേഷം വനംവകുപ്പ് നടത്തിയ രഹസ്യനീക്കത്തിലാണ് ആനക്കൊമ്പുമായെത്തിയ മുക്കൂട്ടുതറ ടൗണിലെ ഓട്ടോ ഡ്രൈവർ മഹേഷ് അറസ്റ്റിലായത്. തേക്കടി ഫ്ലയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പിന്റെ നടപടി. എരുമേലി വലിയമ്പലത്തിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലെത്തിയ വിൽപന സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ വളയുകയായിരുന്നു. ഇതോടെ സംഘത്തിലെ പ്രധാനിയും കള്ളത്തോക്ക് നിർമാതാവുമായ ഇടകടത്തി സ്വദേശി മടുക്കക്കാലയിൽ രാജൻ ഉദ്യോഗസ്ഥർക്കുനേരെ കത്തിവീശി. തുടർന്ന് ഓടിരക്ഷപെട്ടു. മുൻപും കള്ളത്തോക്ക് കേസിൽ പിടിയിലായിട്ടുള്ള രാജന്റെ വീട്ടിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തോക്കും പത്ത് കിലോ തൂക്കമുള്ള ആനക്കൊമ്പുകളും കണ്ടെടുത്തത്.
ഗവി വനമേഖലയിൽ ചരിഞ്ഞ ആനയുടെ കൊമ്പുകളാണെന്നാണ് മഹേഷ് നൽകിയിരിക്കുന്ന മൊഴി. ഒരു ആദിവാസി യുവാവാണ് കൊമ്പുകൾ കൊണ്ടുവന്നത്. ഇവർ മൂന്നുപേർക്കും പുറമേ മഹേഷിന്റെ സുഹൃത്തും വാഹനക്കച്ചവടക്കാരനുമായ മുട്ടപ്പള്ളി സ്വദേശി സാൽവിൻ, ചാത്തൻതറ സ്വദേശി മോഹനൻ എന്നിവരും കേസിൽ പ്രതികളാണ്. മഹേഷ് മാത്രമാണ് പിടിയിലായിരിക്കുന്നത്. ഒളിവിൽപ്പോയ ബാക്കി നാലുപേർക്കുംവേണ്ടി വനംവകുപ്പ് തിരച്ചിൽ ശക്തമാക്കി.