അടിമാലിയിൽ അതിദാരുണമായി വീട്ടമ്മയെ കൊലപ്പെടത്തിയ കേസിന് തുമ്പുണ്ടാക്കിയത് സമീപത്തെ കടയിലുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ്. വണ്ടമറ്റം സ്വദേശി ഗിരോഷ്, മരിച്ച സെലീനയുടെ വീട്ടിലെത്തിയതും കൊലയ്ക്ക് ശേഷം മടങ്ങുന്നതും ക്യാമറയിൽ വ്യക്തമായി പതിഞ്ഞു. മണിക്കൂറുകൾക്കകം പ്രതിയെ കണ്ടെത്തി പൊലീസിന് പിടികൂടാൻ സാധിച്ചതും കേസിൽ നിർണായകമായി.
കൊച്ചി- ധനുഷ്കോടി ദേശീയപാതയോരത്തെ സുഗന്ധ വ്യഞ്ജന വിൽപന കേന്ദ്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് നിർണായകമായത്. വൈകിട്ട് എട്ടുമണിയോടെയാണ് സെലിന്റെ മൃതദേഹം വീടിന് പുറകിലായി ഭർത്താവ് കണ്ടത്. സ്ഥലതെത്തിയ പൊലീസ് ആദ്യം ഭർത്താവിനെയും അയൽവാസികളിൽ ചിലരെയും ഇതരസംസ്ഥാന തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറ ശ്രദ്ധയിൽപ്പെട്ടത്. രാവിലെ മുതലുള്ള ദൃശ്യങ്ങൾ രാത്രി തന്നെ പൊലീസ് വിശദമായി പരിശോധിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒരു യുവാവ് ദേശീയ പാത മുറിച്ചുകടന്ന് സെലീനയുടെ വീട്ടിലേക്ക് കയറുന്നതു കണ്ടു. കൃത്യം എട്ട് മിനിറ്റിന് ശേഷം യുവാവ് വേഗത്തിൽ പുറത്തേക്ക് പോയി. പതിനഞ്ച് മിനിറ്റിലേറെ പാതയോരത്ത് വിശ്രമിച്ച ശേഷം യുവാവ് ബാഗുമായി വീണ്ടും സെലീനയുടെ വീട്ടിലെത്തി. നിമിഷങ്ങൾക്കകം ബൈക്കിൽ മടങ്ങുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കണ്ട സെലീനയുടെ ഭർത്താവാണ് ഗിരോഷിനെ തിരിച്ചറിഞ്ഞത്. രണ്ട് മണിക്കൂറിനുള്ളിൽ ഗിരോഷിന്റെ വീട് കണ്ടെത്തിയ പൊലീസ് പുലർച്ചയോടെ അറസ്റ്റ് ചെയ്തു. സെലീനയെ അതിദാരുണമായി കൊലപ്പെടുത്താനുള്ള കാരണം പണമിടപാടിലെ തർക്കമാണെന്ന് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും മറ്റു സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൂന്ന് തവണ കഴുത്തിൽ കത്തി കുത്തിയിറക്കിയശേഷം സ്തനങ്ങളിൽ ഒന്ന് അറുത്തെടുത്തതും പൊലീസിന്റെ സംശയം വർധിപ്പിക്കുന്നു. മാനഭംഗശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിൽ ഗിരോഷിന്റെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തിൽ ജോലി നോക്കിവരികയിരുന്ന പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുമായി ഗിരോഷ് അടുപ്പത്തിലായിരുന്നു. പെൺകുട്ടിയെ വിവാഹംചെയ്യുന്നതിന് തയാറാകാത്തതിനെത്തുടർന്ന് സെലീന, ഗിരോഷിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധവും കൊലപാതകത്തിന് കാരണമായതായി പൊലീസ് പറയുന്നു.