മൽസ്യവിൽപന കേന്ദ്രത്തിൽ പതിവാകുന്ന കവർച്ച തടയാൻ സ്ഥാപിച്ച സിസിടിവിയിൽ കള്ളൻ കുടുങ്ങി. കോഴിക്കോട് നടക്കാവിലെ വിപണനകേന്ദ്രത്തിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഇരുപതിനായിരത്തിലധികം വിലവരുന്ന കല്ലുമെക്കായ കവർന്ന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി.
പുലർച്ചെ മൂന്ന് മണി സമയം. മൽസ്യവിൽപനശാലയിലെ തൊഴിലാളികൾ ഉറക്കത്തിലെന്ന് കൃത്യമായി അറിയാവുന്ന ആൾ. യാതൊരു പേടിയുമില്ലാതെ കടയ്ക്കുള്ളിലേയ്ക്ക് കയറി. ചാക്കിൽ സൂക്ഷിച്ചിരുന്ന കല്ലുമെക്കായ തോളിലെടുത്ത് കടത്തുന്നു. കവർച്ച പതിവായതിനാൽ സ്ഥാപിച്ച സിസിടിവിയിൽ ദൃശ്യം പതിഞ്ഞത് മാത്രം ഇദ്ദേഹമറിഞ്ഞില്ല.
വ്യാപാരി അശോകന്റെ ഉടമസ്ഥതയിൽ സൂക്ഷിച്ചിരുന്ന മൽസ്യമാണ് നഷ്ടപ്പെട്ടത്. നേരത്തെ ആവോലിയും ചെമ്മീനുമുൾപ്പെടെ പതിനായിരങ്ങൾ വിലവരുന്ന മൽസ്യം രണ്ട് തവണയായി കവർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കള്ളനെ പിടികൂടാൻ സിസിടിവി സ്ഥാപിച്ചത്. ക്യാമറയിൽ കുടുങ്ങിയ മോഷ്ടാവിനെ വേഗത്തിൽ പിടികൂടാൻ കഴിയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. സാഹചര്യം പരിശോധിച്ചാൽ ഇദ്ദേഹം തന്നെയായിരിക്കും നേരത്തെയും കവർച്ച നടത്തിയതെന്നാണ് വ്യാപാരികൾ പറയുന്നത്. ദൃശ്യങ്ങളുടെ സഹായത്തോടെ നടക്കാവ് പൊലീസ് അന്വേ·ഷണം തുടങ്ങി.