പ്രൊജക്ട് സമർപ്പിക്കാത്തതിന്റെ പേരിൽ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ വിദ്യാർഥിയെ അധ്യാപകൻ പരസ്യമായി അപമാനിച്ചതായി പരാതി. അധ്യാപകന്റെ നടപടിയിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്ന് രക്ഷപ്പെടുത്തി. അധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. നാലാം വർഷ ബിടെക് വിദ്യാർഥി കോഴിക്കോട് സ്വദേശി അഖിൽ ബാബുവാണു ജീവനൊടുക്കാൻ ശ്രമിച്ചത്.
ചൊവ്വാഴ്ച മൂന്ന് മണിയോടെയാണ് സംഭവം. പ്രൊജക്ട് സമർപ്പിക്കുന്നതിനായി അഖിൽബാബു കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. അഖിലിന്റെ മാതാപിതാക്കൾ വകുപ്പ് മേധാവിയെ ബന്ധപ്പെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാൽ ക്ലാസ് അഡ്വൈസറായ അധ്യാപകൻ അഖിലിനെ ശാസിച്ചു. ക്ലാസിൽ നിന്നു പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തതായി സഹപാഠികൾ ആരോപിക്കുന്നു. ഇതോടെ ക്ലാസിൽ നിന്ന് ഓടിയിറങ്ങിയ അഖിൽ കോളജ് കെട്ടിടത്തിന് മുകളിൽ കയറി ചാടാൻ ശ്രമിച്ചു. സുഹൃത്തക്കളും മറ്റ് അധ്യാപകരും ചേർന്ന് അഖിലിനെ പിന്തിരിപ്പിച്ചെങ്കിലും ശാരീരിക അസ്വാസ്ഥ്യതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ ആരോപണ വിധേയനായ അധ്യാപകനെ തടഞ്ഞുവെച്ചു. എന്നാൽ, കോളജിൽ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും അധ്യാപകൻ സംസാരിച്ചുകൊണ്ടിരിക്കെ അഖിൽ ക്ലാസിൽനിന്ന് ഇറങ്ങിപ്പോവുക മാത്രമാണുണ്ടായതെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം.