തലശേരിയിൽ വീണ്ടും മംഗളൂരവിൽ നിന്നെത്തിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. അറുപത്തിയൊന്ന് കിലോ പുകയില ഉൽപന്നങ്ങളുമായി നാരങ്ങപ്പുറം സ്വദേശി വി.പി.ഷൂക്കുറാണ് എക്സൈസിന്റെ പിടിയിലായത്. ഒരുമാസം മുൻപാണ് 120 കിലോ പുകയില ഉൽപന്നങ്ങൾ തലശേരിയിൽനിന്ന് പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽനടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങൾ കണ്ടെടുത്തത്. റയിൽവേ സ്റ്റേഷന് സമീപത്തെ പഴയ ഗോഡൗണിലാണ് സൂക്ഷിച്ചുവച്ചിരുന്നത്. മംഗളൂരുവിൽനിന്ന് ട്രെയിൻമാർഗാണ് ഇവ ഗോഡൗണിലെത്തിച്ചത്. തലശേരിയിലും പരിസരപ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർക്കും വിതരണം ചെയ്യാനായിരുന്നു പദ്ധതി. ചാക്കിലാക്കിയാണ് പാൻമസാല സൂക്ഷിച്ചിരുന്നത്. ഇതിന് മുൻപ് സമാനമായ രീതിയിൽ പിടിയിലായ പ്രതി പാൻമസാല കടത്തിയിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
കടൽപാലത്തിന് സമീപത്തുനിന്നാണ് കഴിഞ്ഞമാസം 120കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഇതും മംഗളൂരുവിൽ നിന്നാണ് തലശേരിയിലെത്തിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളും വിദ്യാർഥികളുമാണ് ആവശ്യക്കാർ.