മലപ്പുറം അരീക്കോട് നിക്ഷേപകരേയും ഏജന്റുമാരെയും കബളിപ്പിച്ച് കോടികൾ തട്ടിയതായി പരാതി. മലബാറിലെ ആയിരത്തിഅഞ്ഞൂറിലധികം പേരാണ് തട്ടിപ്പിനിരയായത്. മലബാറിലെ വിവിധ ജില്ലകളിൽ നിന്നായി 1500 ഓളം പേരിൽ നിന്ന് 3 കോടിയോളം രൂപ തട്ടിയെടുത്ത് ഏജന്റുമാർ മുങ്ങിയതായണ് പരാതി. മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.ജെ.എൽ ഡയറീസ് എന്ന കമ്പനിയുടെ മലബാറിലെ ഏജൻസിയായി പ്രവർത്തിക്കുന്ന കമ്പനിയാണന്ന് തെറ്റിദ്ധരിപ്പിച്ചാണ് അരീക്കോട് തുടങ്ങിയ കമ്പനി ഒട്ടേറെ പേരിൽ നിന്നും പണം വാങ്ങി ഓഫീസ് പൂട്ടി പോയത്.
2011 ൽ ആണ് കമ്പനി അരീക്കോട് പ്രവർത്തനം തുടങ്ങിയത്. 100 ഓളം ഏജൻറുമാരിൽ നിന്നാണ് 1500 ഇടപാടുകാരെ സംഘടിപ്പിച്ച് പണം തട്ടിയത്. പാലും പാലുൽപ്പന്നങ്ങളും നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന കമ്പനിയാണന്നാണ് ഇടപാടുകാരെ അറിയിച്ചിരുന്നത്. 100 രൂപ മുതൽ 3500 രൂപ വരെ ഓരോ മാസവും ഓരോരുത്തരിൽ നിന്നും വാങ്ങിയിരുന്നു. ഒരു ലക്ഷം നിക്ഷേപിക്കുന്നവർക്ക് 5 വർഷം കൊണ്ട് 5 ലക്ഷം രൂപ വരെ നൽകുമെന്നായിരുന്നു വാഗ്ദാനം. മലബാറിൽ നിന്ന് ആദിവാസികൾ ഉൾപ്പെടെയുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ട്.
അരീക്കോട് വെറ്റില പാറ സ്വദേശി ജയരാജ് എന്നയാളും അബ്ദുസലാം, മുരുകൻ, മഹേശ്വരി എന്നിവരാണ് തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയതന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസ് സ്റ്റേഷൻ, മഞ്ചേരി സി.ഐ. എന്നിവർക്കടക്കം പരാതി നൽകിയെങ്കിലും പ്രതികൾ മുങ്ങുകയായിരുന്നു എന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടി പണം തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ പ്രകടനം നടത്തി.