നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നാക്ക വിഭാഗത്തിൽപ്പെട്ട യുവതിയെ പീഡിപ്പിച്ച കാമുകനും മൂന്നു സുഹൃത്തുക്കളും അറസ്റ്റിൽ.പൂഞ്ഞാർ പെരിങ്ങളം ഓഴാങ്കൽ എം.അനീഷ് (29), സുഹൃത്തുക്കളായ മൂന്നിലവ് കാനവരക്കൽ കെ.യു.അനൂപ് (25), പെരിങ്ങളം കുളത്തുങ്കൽ കണ്ണൻ (19), അനീഷിന്റെ ബന്ധുവായ ഓഴാങ്കൽ എസ്.അനീഷ് (33) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഒന്നാം പ്രതിയായ എം.അനീഷുമായി 19കാരി ഫോൺ വിളിയിലൂടെയാണ് ഒരുമാസം മുൻപു പ്രണയത്തിലായത്. യുവതിയുടെ കൂട്ടുകാരിയുമായി അനീഷ് ആദ്യം പ്രണയത്തിലായിരുന്നു. പരാതിക്കാരിയായ യുവതിയുടെ ഫോണിൽ നിന്നു കൂട്ടുകാരി നേരത്തേ അനീഷിനെ വിളിച്ചിരുന്നു.
പിന്നീട് ഇൗ നമ്പറിലേക്ക് അനീഷ് വിളിച്ച് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. കഴിഞ്ഞ 30ന് എം.അനീഷും സുഹൃത്തായ അനൂപും ചേർന്നു രാത്രിയിൽ യുവതിയെ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു പീഡിപ്പിച്ചു. ഇൗ സമയം അനൂപ് ഫോണിൽ ഇരുവരുടെയും ചിത്രങ്ങൾ പകർത്തി. ചിത്രങ്ങൾ കാണിച്ച് അനൂപും പീഡിപ്പിച്ചു.
തുടർന്നു വ്യാഴാഴ്ച രാത്രിയിൽ അനീഷ് സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും അനൂപിനെയും കൂട്ടി യുവതിയെ രാത്രിയിൽ വീട്ടിൽ നിന്നു വിളിച്ചിറക്കി കാറിൽ കൊണ്ടുപോവുകയും ഇളംകാട് എസ് വളവിനു സമീപമുള്ള പഴയ വിറകുപുരയിൽ സംഘം ചേർന്നു പീഡിപ്പിക്കുകയും ചെയ്തു. ഇതേസമയം യുവതിയെ വീട്ടിൽ കാണാതായതോടെ മാതാവ് അയൽവാസികളെ വിവരം അറിയിക്കുകയും സമീപപ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ യുവതിയെ വീടിനു സമീപത്തെ റോഡിൽ നിന്നു നാട്ടുകാർ കണ്ടെത്തി.
ഇൗ സമയം ഇവിടെ നിന്നു കടന്നുപോയ കാർ നാട്ടുകാർ കാണുകയും കാറിന്റെ നമ്പർ പൊലീസിൽ അറിയിക്കുകയും ചെയ്തു.പൊലീസ് കാറിലുണ്ടായിരുന്നവരെ പിടികൂടി ചോദ്യംചെയ്യുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇന്നലെ പെൺകുട്ടിയുടെ വീട്ടുകാർ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു.
അനീഷിന്റെ കാറും നഗ്നചിത്രങ്ങൾ പകർത്തിയെന്നു കരുതുന്ന മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നിർദേശപ്രകാരം സിഐ ഷാജു ജോസ്, എസ്ഐ അനൂപ് ജോസ്, എഎസ്ഐമാരായ ഷംസുദീൻ, പോൾ, സി.എ.സന്തോഷ്, സിപിഒമാരായ ബെന്നി ജേക്കബ്, ജോബി ജോസഫ് എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.