ചെന്നൈ∙ മദ്യപിച്ചു വാഹനമോടിച്ച കേസിൽ നടൻ ജയ്‌യുടെ ഡ്രൈവിങ് ലൈസൻസ് ആറു മാസത്തേക്ക് റദ്ദാക്കി. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ സെയ്ദാപേട്ട് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെയാണു ജയ് അഭിഭാഷകർക്കൊപ്പം കോടതിയിൽ കീഴടങ്ങിയത്.
വിധിക്കു ശേഷം ജയ്‌യെ വിട്ടയച്ചു. ജയ് മദ്യലഹരിയിൽ ഓടിച്ച കാർ കഴിഞ്ഞ മാസമാണ് അഡയാറിലെ പാലത്തിലേക്ക് ഇടിച്ചു കയറിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ പൊലീസ് കേസെടുത്തു. നടന്മാരായ പ്രേംഗി അമരനും വൈഭവ് റെഡ്ഡിക്കുമൊപ്പം പാർട്ടി കഴിഞ്ഞു മടങ്ങവേയാണ് അപകടം. ഈ മാസം അഞ്ച്, ആറ് തീയതികളിൽ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതിനെത്തുടർന്നാണു കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.