തൃശൂർ ഏങ്ങണ്ടിയൂരിൽ ദലിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയരായ പൊലീസുകാരെ വിനായകന്‍റെ അച്ഛൻ കൃഷ്ണൻ കുട്ടിയും സുഹൃത്ത് ശരതും തിരിച്ചറിഞ്ഞു. വിനായകനെ മർദ്ദിച്ച ശ്രീജിത്, സാജൻ എന്നീ പൊലീസുകാരെയാണ് തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയത്.
തൃശൂര്‍ ഏങ്ങണ്ടിയൂരിൽ ജൂലൈ 18നാണ് പൊലീസ് മർദ്ദനത്തെത്തുടർന്ന് ദലിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്തത്.കേസിൽ ആരോപണ വിധേയരായ പൊലീസുകാരെ തിരിച്ചറിയാൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്.
പാവറട്ടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ശ്രീജിത് സാജൻ എന്നിവരെ വിനായകന്‍റെ അച്ഛൻ കൃഷ്ണൻ കുട്ടി, സുഹൃത്ത് ശരത് എന്നിവർ തിരിച്ചറിഞ്ഞു. ഇവർ തന്നെയാണ് വിനായകനെ മർദ്ദിച്ചതെന്ന് ശരത് പൊലീസിനെ അറിയിച്ചു. വിനായകൻ മരിക്കുന്നതിന് തലേ ദിവസം വിനായകനൊപ്പം ശരത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചിരുന്നു.
ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ പൂർണവിശ്വാസമുണ്ടെന്നും മകന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വിനായകന്‍റെ അച്ഛൻ കൃഷ്ണൻകുട്ടി പറഞ്ഞു. സംഭവം നടന്ന് രണ്ടു മാസമായിട്ടും ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തിരുന്നു.