സംസ്ഥാനത്തെ പ്രമുഖ ഫെയ്സ് ബുക് പേജുകൾ ഹാക്ക് ചെയ്ത ശേഷം മോചനദ്രവ്യം തട്ടിയെടുക്കുന്ന സംഘം പിടിമുറുക്കുന്നതായി സൂചന. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവന്റ് ഫൊട്ടോഗ്രഫി സ്ഥാപനത്തിന് ഒറ്റ രാത്രി കൊണ്ടു നഷ്ടമായത് 18,000 രൂപ. പണം നൽകിയിട്ടും പേജുകൾ തിരികെ കിട്ടാതെ വലഞ്ഞ കമ്പനികൾക്ക് ഒടുവിൽ സഹായമായതു ഫെയ്സ് ബുക് ഇന്ത്യയുടെ ഇടപെടൽ. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ലക്ഷക്കണക്കിനു രൂപയാണു പല കമ്പനികളോടും പ്രതിഫലമായി ചോദിക്കുന്നതെന്നാണു സൂചന. എത്ര കമ്പനികൾ പണം നൽകിയിട്ടുണ്ടെന്നും വ്യക്തമല്ല.
ഫെയ്സ് ബുക്കിന്റെ ഹൈദരാബാദ് ഓഫിസിൽ നിന്നെന്ന മട്ടിൽ പേജിൽ കാണുന്ന ഫോൺ നമ്പറിൽ വിളിക്കുകയാണു തട്ടിപ്പുകാരുടെ ആദ്യപടി. പേജിലെ കണ്ടന്റ് ഫെയ്സ് ബുക്കിന്റെ നിയമങ്ങൾ ലംഘിക്കുന്നതിനാൽ നീക്കം ചെയ്യാൻ പോകുന്നുവെന്നാണ് അറിയിപ്പ്. ഫോണിലേക്ക് ഒരു സന്ദേശം വരുമെന്നും അതിലൂടെ പേജ് വെരിഫൈ ചെയ്യണമത്രേ. 8918419048 എന്ന നമ്പറിൽ നിന്നാണു കോളുകൾ എത്തിയത്.
സംശയം തോന്നിക്കാത്ത തരത്തിലായിരുന്നു സംസാരം.ഒടിപി പറഞ്ഞുകൊടുത്തതോടെ അക്കൗണ്ട് ഹാക്കറുടെ നിയന്ത്രണത്തിലായി. പേജിലെത്തി എല്ലാ അഡ്മിൻമാരെയും നീക്കം ചെയ്തു. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ പേജുകൾ ഡിലീറ്റ് ചെയ്തു സ്വകാര്യവിവരങ്ങൾ പരസ്യമാക്കുമെന്നുമായിരുന്നു ഭീഷണി.
ഒരു പേയ്ടിഎം അക്കൗണ്ടിലൂടെ പണം അയയ്ക്കണമെന്നായിരുന്നു നിബന്ധന. പലരും 5,000, 10,000 എന്നിങ്ങനെ കൈമാറിയെങ്കിലും പേജ് തിരികെ കിട്ടിയില്ല. ഒടുവിൽ ഫെയ്സ് ബുക് ഇന്ത്യ അധികൃതർ ഇടപെട്ടാണു പല പേജുകളും തിരികെ നൽകിയത്. ഇപ്പോഴും തിരികെ ലഭിക്കാത്ത പേജുകളുമുണ്ട്.സെപ്റ്റംബർ 11 മുതൽ വിവിധ സംസ്ഥാനങ്ങളിൽ ഇതേ ഫോൺ നമ്പർ ഉപയോഗിച്ചു തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇപ്പോഴും ഈ ഫോൺ പ്രവർത്തിക്കുന്നുണ്ടെന്നതിനാൽ തട്ടിപ്പുകൾ നിർബാധം തുടരുന്നു എന്നു വ്യക്തം.
പിന്നിൽ ഗൂഢലക്ഷ്യം ?
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹാക്കിങ്ങിനു വിധേയമായ മിക്ക അക്കൗണ്ടുകളും കേരളത്തിലെ ഇവന്റ് മാനേജ്മെന്റ്/ വെഡിങ് ഫൊട്ടോഗ്രഫി സ്ഥാപനങ്ങളുടേതായിരുന്നു. പലതിനും ലക്ഷക്കണക്കിന് അനുയായികളുമുണ്ട്. ഹിറ്റ് പേജുകൾ പിന്നീട് പേരുമാറ്റി ഡിജിറ്റൽ മാർക്കറ്റിങ്ങിനായി ഉപയോഗിക്കുന്ന രീതിയുടെ ഭാഗമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഒട്ടേറെ പേർ പിന്തുടരുന്ന പേജുകൾക്കു പൊന്നുംവിലയാണ് ഇന്റർനെറ്റിൽ.