ചായകപ്പ് പൊട്ടിച്ചതിന്റെ പേരിൽ മൂന്നുവയസുകാരനെ, അമ്മയുടെ കാമുകൻ കഴുത്ത് ഞെരിച്ചുകൊന്നു. മുംബൈ ഗാട്ട്കോപ്പറിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരജനായ അംജാദ് ഖുറേഷിയെ പൊലീസ് അറസ്റ്റുചെയ്തു.
മുംബൈ ഗാട്ട്കോപ്പറിനടുത്ത് പന്ത്നഗർ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പന്ത്നഗറിൽ താമസമാക്കിയ ഇരുപത്തിയഞ്ചുകാരനായ അംജാദ് ഖുറേഷി അടുത്തിടെയാണ് രണ്ടുമക്കളുടെ മാതാവായ സ്ത്രീയുമായി ട്രെയിനിൽവച്ച് പരിചയപ്പെടുന്നത്. മറ്റാരും സഹായിക്കാനില്ലെന്ന് പരിഭവംപറഞ്ഞ സ്ത്രീയെയും കുട്ടികളേയും ഇയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ശേഷം ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു.
എന്നാൽ, കഴിഞ്ഞദിവസം മാതാവ് പുറത്തുപോയി വന്നശേഷം, രണ്ടുകുട്ടികളിൽ ഒരാളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിമരിച്ചതിനെകുറിച്ച് ആരാഞ്ഞപ്പോൾ മരണകാരണം അറിയില്ലെന്നും കുട്ടിയുടെ മൃതദേഹം മറവുചെയ്തില്ലെങ്കിൽ ഇരുവരും കുടുങ്ങുമെന്നും യുവാവ് സ്ത്രീയോടുപറഞ്ഞു. ശേഷം കുട്ടിയുടെ മൃതദേഹം ഇയാൾ കുഴിച്ചുമൂടി. എന്നാൽ, യുവാവ് കൊലപാതകം ചെയ്യുന്നതിന് ദൃക്സാക്ഷിയായ, യുവതിയുടെ മൂത്തപെൺകുട്ടി സംഭവത്തെക്കുറിച്ച് അമ്മയോട് കാര്യങ്ങൾ വെളിപ്പെടുത്തി.
ഒപ്പം താമസിക്കുന്ന അംജാദ് ഖുറേഷി എന്ന യുവാവ് കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നും കുട്ടി അമ്മയോട് പറഞ്ഞു. സംഭവം പുറത്തായതോടെ പൊലീസ് കേസെടുത്തു. പിന്നീടാണ് ഇയാൾ അറസ്റ്റിലാകുന്നത്. വീട്ടിലെ ചായകപ്പ് താഴെയിട്ട് പൊട്ടിച്ചതാണ് കൊലപാതകാരണം എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്ന വിവരം.
എന്നാൽ, യുവതിയുമായി ജീവിക്കുന്നതിന് കുട്ടികൾ തടസമാകുമെന്ന ധാരണയാണ് കൊലപാതകകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതിനുപുറമേ മൂത്തകുട്ടിയേയും സ്ത്രീയേയും വകവരുത്താനും പ്രതി പദ്ധതിയിട്ടിരുന്നതായി പൊലീസ് സംശയിക്കുന്നു