കോഴിക്കോട് കൊടുവള്ളിയിൽ ലഹരി ഗുളികകളും അരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. സ്കൂൾ പരിസരത്ത് നിന്നാണ് കൊടുവള്ളി പൊലീസ് ഇവരെ പിടികൂടിയത്. കൊടുവള്ളിയിലും പരിസരത്തും സ്കൂൾ കോളജ് വിദ്യാർഥികൾക്കുൾപ്പെടെ ലഹരി മരുന്ന് കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണിവർ.
പന്തീർപാടം പാലക്കൽ മിൻസർ ബാബു, കല്ലുരുട്ടി സ്വദേശി മുഹമ്മദ് അഫ്സൽ, നെല്ലിക്കാംപറമ്പ് സ്വദേശി ബാദുഷ എന്നിവരാണ് പിടിയിലായത്. പൊലീസ് പരിശോധനയ്ക്കിടെ കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ലഹരിമരുന്ന് വിൽപനയിലെ പ്രധാന ഇടനിലക്കാരെന്ന് വ്യക്തമായി.
നെട്രോസെൻ,മെർക്ക് തുടങ്ങിയ ഗുളികകളുടെ വൻശേഖരമാണ് പിടികൂടിയത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന അരക്കിലോയിലധികം കഞ്ചാവും പിടികൂടി. മുക്കത്തെ സ്വകാര്യ ആശുപത്രിയുടെ വ്യാജ മരുന്ന് തുണ്ടും ഡോക്ടറുടെ വ്യാജ സീലും മരുന്നിന്റെ എഴുതാത്ത തുണ്ടുകളും ഇവരിൽ നിന്ന് കണ്ടെത്തി. മരുന്ന് വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള തന്ത്രമെന്ന നിലയിലാണ് ഡോക്ടറുടെ പേരിലുള്ള തുണ്ട് വാങ്ങി സൂക്ഷിച്ചിരുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് മരുന്നെത്തിച്ച് അഞ്ചിരട്ടി വിലയ്ക്കാണ് ഇവർ കൈമാറിയിരുന്നത്.
സ്കൂൾ കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള വിൽപനയായതിനാൽ വിദ്യാലയ പരിസരമായിരുന്നു പ്രധാന ഇടപാട് സ്ഥലം. ഇരുചക്രവാഹനത്തിൽ ലഹരിയെത്തിച്ചിരുന്ന മൊബൈൽ വിൽപനക്കാരിൽ പ്രധാനികളെന്നാണ് പൊലീസ് നിഗമനം. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.