ബൈക്കിലെത്തി വഴിയാത്രക്കാരുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാക്കൾ പാലക്കാട്ട് പിടിയിൽ. കേരളത്തിലും തമിഴ്നാട്ടിലുമായി അഞ്ഞൂറിലധികം കേസുകളിൽ ഉൾപ്പെട്ട മിന്നൽ ജവാദാണ് കൊളള സംഘത്തിന്റെ തലവൻ. ടൗൺ നോർത്ത് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കൂട്ടാളികള്‍ക്കായും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
കോയമ്പത്തൂർ പോത്തന്നൂർ നൂറാബാദ് സ്വദേശി മിന്നൽ ജവാദ് എന്ന സെയ്ത്്യൂസഫ് , പെരുമാനെല്ലൂർ ഒത്തപ്പനമേട് കമലകണ്ണൻ എന്നിവരെയാണ് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 27 ന് പുത്തൂർ വെള്ളോലിയിൽ വീട്ടമ്മയുടെ മൂന്നുപവന്റെ മാല പൊട്ടിച്ച സംഘത്തെക്കുറിച്ചുളള അന്വേഷണമാണ് പ്രതികളെ പിടൂകൂടുന്നതിന് ഇടയാക്കിയത്. ഒരുവർഷമായി പാലക്കാട് ടൗൺ നോർത്ത് , ഹേമാംബിക നഗർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന പത്ത് കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. 91 മുതൽ തമിഴ്നാട്ടിെല പതിനഞ്ചു സ്റ്റേഷനുകളിലായി അഞ്ഞൂറ് കേസുകളിലെ പ്രതിയാണ് ജവാദ്. പത്തൊൻപത് വർഷം വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിച്ചു. തമിഴ്നാട് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെടാനാണ് മോഷണത്തിനായി പാലക്കാട് തിരഞ്ഞെടുക്കുന്നത്. പൊലീസിനെ വെട്ടിച്ച് അതിവേഗം ഇരുചക്രവാഹനത്തിൽ പോകുന്നതിനും ജവാദിന് കഴിവുണ്ട്.
പലപ്പോഴായി വന്നുചേരുന്നവരെയാണ് മോഷണത്തിനായി കൂട്ടാളികളാക്കുന്നത്. സംഘത്തിലുളള മറ്റുളളവർക്കായും അന്വേഷണം തുടങ്ങി. മോഷണമുതലുകൾ കണ്ടെത്താനുളള നടപടികളും ഉടനുണ്ടാകും.