സ്ത്രീധനം നൽകാൻ പിതാവിന്റെ കയ്യിൽ പണമില്ലെന്ന ആശങ്കയിൽ പതിനേഴുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മറാഠ്‌വാഡ മേഖലയിൽ നാന്ദേഡ് ജില്ലയിലാണ് സംഭവം. പിതാവിന്റെ കയ്യിൽ തന്റെ വിവാഹത്തിനുള്ള പണമില്ലാത്തതിനെത്തുടർന്നാണ് ആത്മഹത്യയെന്നും സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയാണു താനെന്നും തുറന്നെഴുതിയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
മറാഠ്‌വാഠ മേഖലയില്‍ ഇത്തരത്തിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവമേറിയതോടെ അധികൃതര്‍ ഉൾപ്പെടെ ഞെട്ടലിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
മഹാത്മ ജ്യോതിബ ഫുലെ ജൂനിയർ കോളജിൽ പ്ലസ് ടുവിനു പഠിക്കുന്ന പൂജ വികാസ് എന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. കർഷകനാണ് പെൺകുട്ടിയുടെ പിതാവ്. നാന്ദേഡ് നഗരത്തിനു സമീപം സഹോദരനൊപ്പം വാടകവീട്ടിൽ താമസിച്ചായിരുന്നു പെൺകുട്ടി പഠിച്ചിരുന്നത്.
സഹോദരൻ കോളജിലേക്ക് പോയ സമയത്ത് വാതിലടച്ച് വിഷം കഴിക്കുകയായിരുന്നു. ഇടയ്ക്ക് വീട്ടുടമ എത്തിയപ്പോൾ വാതിൽ തുറന്നെങ്കിലും പൂജ കുഴഞ്ഞു വീണു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപേ മരണം സംഭവിച്ചിരുന്നു.
പിതാവിന്റെ കയ്യിൽ പണമില്ലാത്തതിനാൽ വിവാഹത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. അച്ഛനോട് മാപ്പു പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
എന്നാൽ പൂജയുടെ കുടുംബാംഗങ്ങളോട് സംസാരിച്ച് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്ന് പൊലീസ് അറിയിച്ചു. പിതാവിന് സാമ്പത്തിക പരാധീനതകളുണ്ടോയെന്നും അന്വേഷിക്കും.