നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനിയെ ഒളിവിൽ കഴിയാൻ സഹായിച്ച ഏഴാം പ്രതി ചാര്‍ളി മാപ്പുസാക്ഷിയാകും. പൊലീസ് ചാർളിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷനാണെന്ന് സുനി പറഞ്ഞിരുന്നതായാണ് ചാർളിയുടെ മൊഴി. കേസിൽ ഗായിക റിമി ടോമിയുടെയും രഹസ്യമൊഴി രേഖപ്പെടുത്തി.
നടിയെ ആക്രമിച്ച ശേഷം ഒളിവിൽ പോയ പൾസർ സുനിക്കും വിജീഷിനും കോയമ്പത്തൂരിൽ ഒളിത്താവളമൊരുക്കിയത് ഇരിട്ടി സ്വദേശിയായ ചാർളിയാണ്. ഇതിന് ശേഷം ആദ്യഘട്ടത്തിൽ പൾസർ സുനിക്ക് കീഴടങ്ങാൻ അഭിഭാഷകരെ കാണാനും ചാർളി സഹായിച്ചു. നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപാണെന്ന് പൾസർ സുനി പറഞ്ഞിരുന്നതായി മൊഴി നൽകിയ ചാർളിയെ കേസിൽ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് തീരുമാനം. ഇതിനായി ചാർളിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി. നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷനാണെന്ന് സുനി പറഞ്ഞിരുന്നതായാണ് മൊഴി.
ഒന്നരക്കോടി രൂപ നൽകാമെന്നായിരുന്നു ദിലീപിൻറെ വാഗ്ദാനമെന്നും സുനി പറഞ്ഞതായി ചാർളി രഹസ്യമൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ ഫോണിൽ പകർത്തിയ നടിയുടെ ദൃശ്യങ്ങളും സുനി കാണിച്ചിരുന്നു. ആക്രമണത്തിന് മൂന്നു ദിവസം ശേഷമായിരുന്നു ഇത്. നിലവിൽ ചാർളി ഏഴാം പ്രതിയാണ്.
അതേസമയം കോതമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഗായിക റിമി ടോമി രഹസ്യമൊഴി നൽകി. താരസംഘടനായ അമ്മയുടെ താരനിശ സംഘടിപ്പിച്ച സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയുമായി വാക്കുതര്‍ക്കമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഇതുസംബന്ധിച്ചുള്ള മൊഴിയും ദിലീപുമായി സ്റ്റേജ് ഷോകള്‍ക്കായി വിദേശയാത്രകള്‍ നടത്തിയതിനെക്കുറിച്ചുള്ള മൊഴിയും രേഖപ്പെടുത്തിയെന്നാണ് സൂചന. ഇതിനിടെ നടൻദിലീപ് പ്രാർത്ഥനയ്ക്കായി ആലുവഎട്ടേക്കർ പള്ളിയിലെത്തി. രാവിലെ ആറേമുക്കാലിന് എത്തിയ ദിലീപ് 8 മണി വരെ അവിടെ പ്രാർഥിച്ചു. കുർബാനയിലും നൊവേനയിലും പങ്കെടുത്തു. നേർച്ചക്കഞ്ഞികുടിച്ച് കാണിക്കയിട്ടാണ് മടങ്ങിയത്.