വീട്ടമ്മയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്നംഗ തമിഴ്‌നാട് സംഘം അറസ്റ്റിൽ. വെള്ളയാംകുടി സ്വദേശിനി വാസന്തിയെ കൊലപ്പെടുത്തിയ കേസിൽ തേനി സ്വദേശി മഹാലക്ഷ്മി, തിരുനൽവേലി സ്വദേശി ശങ്കർ, തേനി സ്വദേശി രാജ എന്നിവരാണ് പിടിയിലായത്. കൊലപാതകം നടത്തിയത് തലയിണയില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. വാസന്തിയുമായി മുൻപരിചയമുണ്ടായിരുന്ന മഹാലക്ഷ്മി വീട്ടിലെത്തി കൊലപാതകം നടത്തി ആഭരണങ്ങളും മൊബൈൽ ഫോണുമായി രക്ഷപെടുകയായിരുന്നു. സാമ്പത്തിക ഇടപാടുകളിലെ അസ്വാരസ്യം കൊലപാതകത്തിലേയ്ക്ക് നയിച്ചെന്നാണ് പൊലീസിന്റെ നിഗമനം. കുമളിയിലെ ജോലി സ്ഥലത്തു നിന്ന് ആശാരിപ്പണികഴിഞ്ഞു വന്ന ഭര്‍ത്താവ് മുരുകനാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ മഹാലക്ഷ്മിയടക്കം മൂന്നുപേർ വീട്ടിലുണ്ടായിരുന്നു.
ഇതുകണ്ട മകൻ വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 36 മണിക്കൂറിനകം പൊലീസ് പ്രതികളെ പിടികൂടി. മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്താണ് പൊലീസ് പ്രതികളിലേക്കെത്തിയത്. കട്ടപ്പന നെടുങ്കണ്ടം സിഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഒരുമാസത്തിലേറെ നീണ്ട ആസൂത്രണത്തിനുശേഷമായിരുന്നു കൊലപാതകം. പിടികൂടിയ പ്രതികളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.