ട്യൂഷന് പോകാൻ മടി പിടിച്ച എട്ടാം ക്ലാസുകാരി തട്ടിക്കൊണ്ടു പോകൽ കഥ മെനഞ്ഞു. ഗുണ്ടാസംഘങ്ങളെ അന്വേഷിച്ചിറങ്ങി പൊലീസും നാട്ടുകാരും വശംകെട്ടു . മൂന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പെൺകുട്ടി സത്യം പറഞ്ഞതോടെ ഒരു നാടിനൊന്നാകെ ആശ്വാസവും ആശ്ചര്യവും
തിരുവനന്തപുരം ആറ്റിങ്ങലിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവങ്ങയുടെ തുടക്കം. ആറ്റിങ്ങലിലെ സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് കഥാ നായിക. രാവിലെ ട്യൂഷനും സ്കൂളിലേക്കുമായി പോയ പെൺകുട്ടി ഓടി ക്കിതച്ച് കരഞ്ഞ് കൊണ്ട് വീട്ടിൽ തിരിച്ചു വന്നു. കാര്യം തിരക്കിയ വീട്ടുകാർ ഞെട്ടിപ്പോയി.
സ്കൂളിലെക്ക് പോകുന്നതിനിടെ ഒരു കറുത്ത വാൻ കുട്ടിയുടെ അടുത്ത് വന്ന് നിന്നു. വാതിൽ തുറന്ന ഒരാൾ കുട്ടിയെ വലിച്ച് വാനിൽ കയറ്റാൻ ശ്രമിച്ചു. കരഞ്ഞ് ബഹളം വച്ച കുട്ടി ബാഗ് കൊണ്ട് അടിച്ചും പിടിച്ചയാളുടെ കയ്യിൽ കടിച്ചും ഓടി രക്ഷപെട്ടു. ഇതായിരുന്നു കുട്ടി പറഞ്ഞ കഥ.
ഇതോടെ ആറ്റിങ്ങൽ പൊലീസ് പാഞ്ഞെത്തി. കുട്ടി തട്ടിക്കൊണ്ടു പോകാനെത്തിയവരുടെ രൂപവും ഷർട്ടിന്റെ നിറവുമടക്കം വിശദീകരിച്ചു. കണ്ണീരൊടെയുള്ള മൊഴി വിശ്വസിച്ച പൊലീസ് സംഭവ സ്ഥലം മുഴുവൻ അരിച്ചു പെറുക്കി. വാഹനത്തെ പിടിക്കാൻ സമീപ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചു. പക്ഷെ തുമ്പൊന്നും കിട്ടിയില്ല. ഒടുവിൽ പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചു. അവയിലും ഇങ്ങിനൊരു വണ്ടിയും സംഭവവുമില്ല.
സംശയം തോന്നിയ പൊലീസ് വീണ്ടും കുട്ടിയോട് കാര്യം തിരക്കി. അര മണിക്കൂർ തിരിച്ചും മറിച്ചും ചോദിച്ചതോടെ കുട്ടി സമ്മതിച്ചു. തട്ടിക്കൊണ്ടു പോകൽ ഒരു നുണക്കഥയായിരുന്നു.
ട്യൂഷന് പോകാൻ മടിയുള്ള കുടി രണ്ട് ദിവസമായി ട്യൂഷന് പോകുന്നൂവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയെങ്കിലും പോയിരുന്നില്ല. ഇനി വരുമ്പോൾ അച്ഛനെ കൊണ്ടുവരണമെന്ന് നിർദേശമുണ്ടായിരുന്നു. അതൊഴിവാക്കാനുള്ള എട്ടാം ക്ലാസ് ബുദ്ധിയായിരുന്നു ഈ നുണക്കഥ.